ആദ്യം നിഷേധം; തെളിവുകള്‍ നിരത്തിയതോടെ കുറ്റസമ്മതം; വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റ് ഇങ്ങനെ

തിരുവനന്തപുരം: തികച്ചും നാടകീയമായി തന്നെയാണ് എം.വിന്‍സെന്റിനെ പീഡനകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മൊഴിയും മറ്റ് ശാസ്ത്രീയ തെളിവും എതിരായതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായി. രാവിലെ 11 മണിയോടെ പാറശാല എസ്.ഐയും മൂന്ന് പോലീസുകാരും എംഎല്‍എ ഹോസ്റ്റലില്‍ എത്തി വിന്‍സെന്റില്‍ നിന്ന് മൊഴി എടുക്കാന്‍ ആരംഭിച്ചു.

ഒരു മണിക്കൂറിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പി ആര്‍. ഹരികുമാര്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. നാലു മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലില്‍ ഉടനീളം വിന്‍സെന്റ് കുറ്റം നിഷേധിച്ചു. എന്നാല്‍ വീട്ടമ്മയുമായി നിരന്തരം ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ നിരത്തിയതോടെ ഒടുവില്‍ വിന്‍സെന്റ് വീട്ടമ്മയുമായി ബന്ധപ്പെട്ടിരുന്നതായി സമ്മതിച്ചു.

ഇതോടെ എംഎല്‍എ ഹോസ്റ്റലിലെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് പൊലീസ് ക്ലബില്‍ ഹാജരാകാന്‍ വിന്‍സെന്റിനോട് പൊലീസ് ആവശ്യപ്പെട്ടു. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബില്‍ എത്തിയ ഉടന്‍ പൊലീസിന്റെ വാഹനത്തിലേക്ക് എംഎല്‍എയെ തന്ത്രപൂര്‍വ്വം മാറ്റി. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വിന്‍സെന്റിനെ അറിയിച്ചു.

ചോദ്യം ചെയ്യലിനായി ഡിജിപി ഓഫീസിലെത്തിച്ചതോടെ മാധ്യമങ്ങള്‍ അങ്ങോട്ട് തിരിച്ചു. എന്നാല്‍ അപ്പോഴേക്കും എം വിന്‍സെന്റിനെ നെയ്യാറ്റിന്‍ക്കര ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ചിരുന്നു. ശേഷം ഡിവൈഎസ്പി ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍ക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടി. വൈകിട്ട് ആറരയോടെ കോടതിയിലേക്ക് കൊണ്ടുപോകും വഴി വിന്‍സെന്റ് മാധ്യമങ്ങളെ കണ്ടു.

വൈദ്യ പരിശോധനക്ക് ശേഷം നെയ്യാറ്റിന്‍ക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കിയ എം വിന്‍സെന്റിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാത്രി എട്ടു മണിയോടെ നെയ്യാറ്റിന്‍ക്കര സബ് ജയിലില്‍ എത്തിച്ചതോടെ ഇന്നത്തെ നടപടി ക്രമങ്ങള്‍ പൊലീസ് പൂര്‍ത്തിയാക്കി,

ഇതിനിടെ ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസുകാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കൈരളി പീപ്പിള്‍ ടിവി വാര്‍ത്താ സംഘത്തിന് നേരെ പലവട്ടം ആക്രമണത്തിന് മുതിര്‍ന്നു. പ്രതിഷേധിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ മര്‍ദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News