രാജ്യത്തെ വിറ്റ് മോദിയുടെ രാജ്യസ്‌നേഹം; കേന്ദ്രത്തിന്റെ ഈ കാട്ടുകൊള്ള അറിയുക; 50,000 കോടി ആസ്തിയുള്ള പ്രതിരോധ സ്ഥാപനത്തിന് വിലയിട്ടത് വെറും 518 കോടി; തെളിവുകള്‍ പുറത്ത് വിട്ട് എംബി രാജേഷ്

തിരുവനന്തപുരം: 50,000 കോടി ആസ്തിയുള്ള പ്രതിരോധ സ്ഥാപനമായ ബിഇഎംഎല്ലിന് കേന്ദ്രസര്‍ക്കാര്‍ വിലയിട്ടത് വെറും 518 കോടി. എംബി രാജേഷ് എംപിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് നിശ്ചയിച്ചത് സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്നും എംബി രാജേഷ് പറഞ്ഞു.

എംബി രാജേഷ് പറയുന്നു: മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്.

ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി.ഇ.എം.എല്‍ (ബെമല്‍)ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം! യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന്!! വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയാണ്. (ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നല്‍കുന്നു.)

1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കര്‍. ഇതില്‍ 2696. 63 ഏക്കര്‍ സ്വന്തം ഭൂമിയും 1494. 93 ഏക്കര്‍ പാട്ടഭൂമിയുമാണ്. ബാംഗ്ലൂര്‍, കോലാര്‍, ചെന്നൈ, മൈസൂര്‍, ന്യൂഡല്‍ഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി.

2. കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമല്‍ നികുതിയിനത്തില്‍ മാത്രം നല്‍കിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വര്‍ഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാള്‍ 175കോടി കുറവാണ് മോഡി സര്‍ക്കാര്‍ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോള്‍ ഈ പെരുംകള്ളന്മാരെ എന്തു വേണം ?

3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നല്‍കി.

4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.

അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്‍ക്കെതിരെ രാജ്യസ്‌നേഹികള്‍ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക. -രാജേഷ് പറയുന്നു.

 
പ്രതിരോധ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് അഥവാ ബെമല്‍. പ്രതിരോധം, വ്യോമയാനം, ഖനന നിര്‍മ്മാണ മേഖല, റെയില്‍ ആന്റ് മെട്രോ എന്നിവയ്ക്ക് ആവശ്യമായ തന്ത്രപധാന ഉപകരണങ്ങളുടെ നിര്‍മ്മാണം നടത്തുന്ന ബെമല്‍, കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഭീമന്‍മാര്‍ക്ക് വില്‍ക്കുന്നത് ചുളുവിലയ്ക്ക്.

ഇക്കഴിഞ്ഞ വര്‍ഷത്തെ ലാഭം മാത്രം 1900കോടി രൂപയാണ്. നികുതി ഇനത്തില്‍ മാത്രം 693 കോടി രൂപ നല്‍കി. ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മാത്രം 6409 കോടി രൂപ നികുതിയായി മാത്രം ബെമല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കി. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ ഭൂമി വിലയും സര്‍ക്കാര്‍ നൂറിലൊന്നാക്കി ചുരുക്കി. 4191 എക്കര്‍ ഭൂമിയാണ് പ്രതിരോധ മേഖലയക്ക് കീഴിലെ ഈ പൊതുമേഖലാ സ്ഥാപനത്തിന് ഉള്ളത്.

ഇതില്‍ 2696 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും ബാക്കി പാട്ട ഭൂമിയുമാണ്. ദില്ലി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊച്ചി, പാലക്കാട്, പൂനൈ, റാഞ്ചി എന്നിവിടങ്ങളിലെ ഈ ഭൂമിക്ക് 3300 കോടി രൂപയക്ക് മുകളിലാണ്. എന്നാല്‍ ഈ ഭൂമിക്ക് സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നത് വെറും 92 കോടി രൂപ മാത്രമാണ്. പ്രതിരോധ മേഖലയക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുന്നതിന് എതിരെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം തുടരുന്നതിന് ഇടയിലാണ് വിപണിവിലയുടെ നൂറിലൊന്ന് വിലയ്ക്ക് സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിമാന സ്ഥാപനം വില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here