ആല്‍വിളക്ക്, കെടാവിളക്ക്, ലക്ഷ്മി വിളക്ക് എന്നിങ്ങനെ വൈവിധ്യവും മനോഹാരിതയും ഒത്തു ചേര്‍ന്ന ഓട്ടുവിളക്കുകള്‍ കുഞ്ഞി മംഗലത്തിന്റെ സ്വന്തമാണ്. അമേരിക്കയിലും ഹരിദ്വാറിലും ബദരീനാഥിലുമൊക്കെ പ്രകാശം പരത്താന്‍ പയ്യന്നൂരിലെ ഈ കുഞ്ഞു ഗ്രാമത്തില്‍ നിന്നും ശില്‍പികളുടെ കരവിരുതില്‍ വിരിഞ്ഞ ഈ വിളക്കുകള്‍ എത്തുന്നുണ്ട്.
കുഞ്ഞിമംഗലം വിളക്ക് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പഞ്ചലോഹത്തിലും വെങ്കലത്തിലും പിച്ചളയിലും അത്യപൂര്‍വ്വവും മനോഹരവുമായ ശില്‍പങ്ങള്‍ നിര്‍മ്മിച്ച് ലോക ഭൂപടത്തില്‍ ഇടം പിടിച്ച ഗ്രാമമാണ് കുഞ്ഞി മംഗലം. എഴുനൂറു വര്‍ഷത്തെ പാരമ്പര്യമുണ്ട് ഇവിടെ കേന്ദ്രീകൃതമായ ശില്പി സമൂഹത്തിന്.
വിളക്കുകള്‍ മാത്രമല്ല. ശില്‍പങ്ങള്‍,മണികള്‍,ചിലമ്പ്, തലപ്പാളി, തൊടയും തളയും,ചൂഢകം,കോളാമ്പി ,ഉരുളി,കിണ്ടി ,മുരുട,ഇസ്രിപ്പെട്ടി,കൊടിമരം പൂജാപാത്രങ്ങള്‍ മണ്‍കൂജവരെ ഇവരുടെ കരവിരുതില്‍ ലോഹസംയുക്തങ്ങളില്‍ വിരിയും.
ഒരുകോടി 40 ലക്ഷം രൂപ ചെലവഴിച്ച് കുഞ്ഞി മംഗലത്ത് ശില്‍പികള്‍ക്കായി പൊതുജന സേവാകേന്ദ്രം ഒരുങ്ങുകയാണ്. ടിവി രാജേഷ് എംഎല്‍ എ യുടെ പ്രത്യേക താല്‍പ്പര്യാര്‍ത്ഥമാണ് കേന്ദ്രം ഒരുങ്ങുന്നത്. കരകൗശല കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോമണ്‍ ഫെസിലിറ്ററി സെന്ററിന് 60 ലക്ഷം രൂപയും വെങ്കല ശില്പ നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് 10000 രൂപയുടെ ടൂള്‍കിറ്റ്, 995000രൂപയുടെ 25 ദിവസം നീളുന്ന ഇന്റഗ്രേറ്റഡ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്, 335000രൂപയുടെ 3 ഘട്ടമായുള്ള ഡിസൈന്‍ വര്‍ക്ക് ഷോപ്പ് എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങല്‍.സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുമായി ഇത് ബന്ധിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here