കുളിക്കടവിലും ആര്‍എസ്എസ് വിലക്ക്; പൊന്നാനി മാണിക്കുളം ഹിന്ദുക്കള്‍ക്ക് മാത്രമെന്ന് സംഘപരിവാര്‍; കുളിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം: പൊന്നാനിയിലെ മുന്‍സിപ്പാലിറ്റി കുളത്തില്‍ അന്യമതസ്ഥര്‍ കുളിക്കരുതെന്ന് ആര്‍എസ്എസ് ഭീഷണി. പൊന്നാനി നഗരസഭയുടെ കീഴിലുള്ള മാണിക്കുളത്തിന്റെ പേരിലാണ് വര്‍ഗീയ പ്രചരണവുമായി ആര്‍എസ്എസ് രംഗത്തുള്ളത്. കുളത്തിലിറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ആര്‍എസ്എസ് സംഘം ആക്രമിച്ചിരുന്നു. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈശ്വരമംഗലത്തെ ഡിവൈഎഫ്‌ഐ ഓഫീസായ യൂത്ത് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് മാണിക്കുളത്ത് കുളിക്കാനിറങ്ങിയ അബ്ദുള്‍ മനാഫ്, ഷാരൂഖ് എന്നിവരെയാണ് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. വിബി, പ്രബീഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. പരുക്കേറ്റ മനാഫും ഷാരൂഖും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാണിക്കുളം ഹിന്ദുക്കള്‍ക്ക് മാത്രമുള്ള കുളമാണെന്ന് പറഞ്ഞായിരുന്നു ആര്‍എസ്എസുകാരുടെ ആക്രമണം. പൊന്നാനി നഗരസഭ 10 ലക്ഷം രൂപമുടക്കി നിര്‍മ്മിച്ചതാണ് കുളം. എന്നാല്‍ ഈ വസ്തുത മറച്ചു വെച്ച് നാട്ടില്‍ വര്‍ഗീയത പാകാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്.

പ്രദേശത്ത് വര്‍ഗീയതയുടെ വിത്തുപാകാനുള്ള ആര്‍എസ്എസ് നീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഡിവൈഎഫ്‌ഐയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അക്രമികളെ ഉടന്‍ പിടികൂടണമെന്നും ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News