നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടു പോയതില്‍ ഉന്നതര്‍ക്ക് പങ്ക്; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: 2011ല്‍ സിനിമാ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ചില ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. കേസിലെ സത്യാവസ്ഥ ഉടന്‍ തന്നെ പുറത്ത് വരുമെന്നും സുനി പറഞ്ഞു. ജയിലിലേക്ക് കൊണ്ടു വന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനിയെ അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു. സുനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

കൊച്ചിയില്‍ ചിത്രീകരണത്തിനെത്തിയ നടിയെ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നടിയെ തട്ടിക്കൊണ്ടു പോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടാനായിരുന്നു സുനിയുടെ പദ്ധതിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബ് അംഗങ്ങളാണ് ഇതിന് സുനിക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ നടി ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു.

സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ വാന്‍ പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച വാന്‍ തമിഴ്‌നാട്ടിലേക്ക് കടത്തി എന്നായിരുന്നു പ്രതികള്‍ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെ പ്രതികളുടെ കള്ളം പൊളിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News