പല ചോദ്യങ്ങള്‍ക്കും കാവ്യയുടെ മറുപടി ‘അറിയില്ല’; മൊഴി അന്വേഷണസംഘം വിലയിരുത്തുന്നു; ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യുമെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. ഇന്നലെത്തെ ചോദ്യചെയ്യലിനെ തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്.

കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ആറു മണിക്കൂറോളമാണ് സംഘം കാവ്യയെ ചോദ്യം ചെയ്തത്. ശേഷം ആലുവ പൊലീസ് ക്ലബില്‍ എത്തിയ അന്വേഷണസംഘം മൊഴി വിലയിരുത്തി. തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്.

ലക്ഷ്യയില്‍ സുനി വന്നോ എന്നത് തനിക്കറിയില്ലെന്നും നടിക്കെതിരായ ക്വട്ടേഷനെക്കുറിച്ചും തനിക്കറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് മറുപടി പറഞ്ഞതെന്നാണ് വിവരങ്ങള്‍. സുനില്‍കുമാറിനെ മുന്‍പരിചയമില്ലെന്ന് പറഞ്ഞ നടി ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായ മറുപടി നല്‍കിയതുമില്ല.

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ എന്തുകൊണ്ട് പിന്നീട് അകന്നു എന്ന ചോദ്യത്തിനും കാവ്യ വ്യക്തമായ മറുപടി നല്‍കിയില്ല. മഞ്ജു-ദിലീപ് വിവാഹം മോചനം തേടാനുള്ള കാരണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും കാവ്യ മൗനം പാലിക്കുകയായിരുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്ന് പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, ഇവിടെ നിന്ന് സുനിക്ക് രണ്ടരലക്ഷം രൂപ നല്‍കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന മറുപടിയായിരുന്നു പരിശോധനയ്ക്കിടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം കാവ്യയില്‍ നിന്നും അന്വേഷണ സംഘം വിശദമായി ചോദിച്ചറിഞ്ഞു.

നടിയെ ആക്രമിക്കാന്‍ കാരണം മഞ്ജുവാര്യരുമായുളള കുടുംബബന്ധത്തിലുണ്ടായ തകര്‍ച്ചയും നടി അതിന് കാരണക്കാരിയായെന്നുളള വൈരാഗ്യത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. ദിലീപിന് കാവ്യവുമായി വിവാഹത്തിന് മുമ്പും ശേഷവുമുളള ബന്ധങ്ങളും ദിലീപും നടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഭൂമിയിടപാട് സംബന്ധിച്ച കാര്യങ്ങളിലും വിശദമായ മൊ!ഴിയെടുത്തു. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യ പൊലീസ് ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here