സുധയും ദ്യുതിയും ലോകമീറ്റിന്; ചിത്രയ്ക്ക് അവഗണന; ഫെഡറേഷന്റെ ഇരട്ടനീതി

പി യു ചിത്രയ്‌ക്കൊപ്പം ഒഴിവാക്കപ്പെട്ട സുധ സിംങ്ങ് ലോകഅത്‌ലറ്റിക്മീറ്റില്‍ പങ്കെടുക്കും. മികവില്ലെന്ന പേരില്‍ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‌ലറ്റിക് ഫെഡറേഷന്‍ സമ്മര്‍ദ്ദം ചെലുത്തി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സുധയുടെ പേരുമാത്രം ഉള്‍പ്പെടുത്തി രണ്ടാമത് എന്‍ട്രി സമര്‍പ്പിച്ച ഫെഡറേഷന്‍ പി യു ചിത്രയുടെ പേര് അതിലും ഉള്‍പ്പെടുത്തിയില്ല.

ലോക ചാപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേരുകള്‍ ഇന്നലെ രാത്രി രാജ്യാന്തര ഫെഡറേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സുധാ സിംങ്ങിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടാനായില്ലെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയ സ്പ്രിന്റര്‍ ദ്യുതി
ചന്ദിന്റെ പേരും ലിസ്റ്റിലുണ്ട്. രാജ്യാന്തര ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച 26 അംഗ ഇന്ത്യന്‍ ലിസ്റ്റില്‍ ഇരുപത്തിമൂന്നാമതായാണ് സുധാ സിങ്ങ്.

പി യു ചിത്രയെ ലോകമീറ്റില്‍ പങ്കെടുപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ എന്‍ട്രി ഈ മാസം 24ന് അയച്ചുവെന്നും വൈകി അയയ്ക്കുന്ന എന്‍ട്രികള്‍ രാജ്യാന്തര ഫെഡറേഷന്‍ സ്വീകരിക്കില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്. ചിത്രയെ ടീമിലുള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി അനുസരിക്കാന്‍ മടിച്ചതും ഈ വാദം ഉന്നയിച്ചാണ്. 24 ന് ശേഷമാണ് സുധാ സിംങ്ങിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമാണ് സുധ സിങ്ങിന്റെ യോഗ്യതയായി ഫെഡറേഷന്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ മത്സരത്തില്‍ സ്വര്‍ണം നേടിയ താരമാണ് പി യു ചിത്ര. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലാണ് സുധാസിംങ്ങ് പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here