തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുള്ള ഏഴുപേരും പിടിയിലായി. മുഖ്യപ്രതി മണിക്കുട്ടന്‍ അടക്കമുള്ളവരാണ് പിടിയിലായത്. കൊല്ലപ്പെട്ട രാജേഷും മണിക്കുട്ടനും തമ്മില്‍ നേരത്തേ പ്രശ്നമുണ്ടായിരുന്നു.കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. നന്ദാവനം പൊലീസ് ക്യാന്പില്‍ ഐ ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യുകയാണ്. കാട്ടാക്കട പുലിപ്പാറയില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. പുലിപ്പാറയില്‍ നിന്ന് അക്രമിസംഘം സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു.
ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത്. അതേസമയം കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ച് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടരുകയാണ്. ഹര്‍ത്താലിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവച്ചു. അഴിയൂരില്‍ മത്സ്യം കയറ്റി വന്ന വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രാജേഷിന് നേരെ ആക്രമണം ഉണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി പൂര്‍ണമായും അറ്റുപോയിരുന്നു.
സര്‍ക്കാര്‍ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നതെന്നും സമാധാനയോഗം പോലും സര്‍ക്കാര്‍ വിളിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here