ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായി; കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് അപ്പുണ്ണി

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ആലുവ പൊലീസ് ക്ലബില്‍ ഹാജരായി. നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അപ്പുണ്ണി മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 10.45ഓടെയാണ് അപ്പുണ്ണി പൊലീസ് ക്ലബില്‍ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അപ്പുണ്ണി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.

ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് അറിയപ്പെടുന്ന അപ്പുണ്ണിക്ക് നടി ആക്രമിക്കപ്പെട്ട സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയേയും കേസില്‍ പ്രതിചേര്‍ക്കും.

കഴിഞ്ഞ ദിവസമാണ് അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിന്റെ ഗൂഢാലോചനയുമായി തനിക്ക് ബന്ധമില്ലെന്ന് ജാമ്യാപേക്ഷയില്‍ അപ്പുണ്ണി വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് മുന്‍പ് അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും വ്യക്തമായിരുന്നു.

ഈ സാഹചര്യത്തില്‍ കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ ദിലീപിനൊപ്പം ഇരുത്തി അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കേസില്‍ ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യം തുറന്നുകാട്ടുന്നതിന് അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസ് നിലപാട്. ഇതനുസരിച്ച് അപ്പുണ്ണിയെ തേടി പൊലീസ് ഏലൂരിലെ വീട്ടിലെത്തിയെങ്കിലും അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here