നിനക്കീ കുമ്പിളപ്പോം കഴിച്ച് നടന്നാല്‍ മതിയോ ? കുമ്പിള്ളപ്പം മതിയച്ഛാ; നിര്‍ബന്ധിച്ച് താലി കെട്ടിയവനെ നവവധു നൈസായി ഒഴിവാക്കി

വരനെ നേരത്ത അറിയിച്ച് പിന്‍മാറാന്‍ പറയാരുന്നില്ലേ, അവന്റെ ജീവിതം പോയില്ലേ, വീട്ടുകാരെ ഓര്‍ക്കണ്ടേ എന്നുള്ള ഡയലോഗ് ഒക്കെ അവിടെ നിക്കട്ടെ. ചില സാഹചര്യത്തില്‍ അതൊന്നും നടന്നെന്ന് വരില്ല. ഇനി കാര്യം പറയാമല്ലോ.

മഹേഷിന്റെ പ്രതികാരത്തില്‍ കുമ്പിള്ളപ്പം വേണ്ടെന്ന് വച്ച് സൗമ്യ മഹേഷിനെ ഒഴിവാക്കിയെങ്കിലും എല്ലാ പെണ്ണുങ്ങളും അങ്ങനല്ല കേട്ടോ. സ്‌നേഹിച്ചവനെ വിട്ട് മറ്റൊരാളുടെയൊപ്പം ജീവിക്കാനാവില്ല എന്നു കരഞ്ഞു പറഞ്ഞെങ്കിലും വീട്ടുകാര്‍ ചത്തുകളയുമെന്ന വാശിപ്പുറത്ത് താലികെട്ടിന് നിന്നു കൊടുക്കേണ്ടി വന്നതാണ്.

എങ്കിലും താലി കെട്ട് കഴിഞ്ഞ് സ്‌നേഹിച്ചവനെ തേക്കാന്‍ ഈ പെണ്‍കുട്ടിക്കായില്ല. കെട്ട് കഴിഞ്ഞയുടന്‍ സാക്ഷിയായ ഗുരുവായൂരപ്പന്റെ മാത്രം പിന്തുണയുമായി വരനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി. കാര്യങ്ങള്‍ പറയാതെ ഒരു ഒളിച്ചോട്ട പരിപാടി നടത്താന്‍ മടിയായതുകൊണ്ടാണ്. കാര്യങ്ങള്‍ വരനോട് മുഖത്ത് നോക്കി പറഞ്ഞിട്ടു തന്നെയാണ് വധു പോകാനൊരുങ്ങിയത്.

വധുവിനെ എത്ര സപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാലും ആ താലി കെട്ടിയവന്റെ ആങ്കിള്‍ കൂടി നമ്മള്‍ ചിന്തിക്കണമല്ലോ. കാത്തിരുന്ന് കെട്ടിയ പെണ്ണ് തേച്ചിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ വിട്ടുകൊടുക്കാന്‍ തോന്നിയില്ല. നാട്ടുകാരെ മുഴുവന്‍ വിളിക്കുവോം ചെയ്തു. അതാണ് പ്രശ്‌നം. കാര്‍ന്നോമ്മാരുടെ നേതൃത്വത്തില്‍ പെണ്ണിനോട് ചര്‍ച്ചയോട് ചര്‍ച്ച. എവിടെ, അതുകൊണ്ടൊന്നും അമ്പിനും വില്ലിനുമടുത്തില്ല.

അടി പൊട്ടുമെന്നായപ്പോള്‍ ഗുരുവായൂര്‍ പോലീസെത്തി. സ്റ്റേഷനില്‍ പിന്നേം ചര്‍ച്ചയോട് ചര്‍ച്ച. നാട്ടുകാരെ മൊത്തം അറിയിച്ച് നാണം കെട്ടതല്ലേ, വെറുതേ പോവാന്‍ പറ്റുമോ? വരന്റെ അച്ഛന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. തര്‍ക്കക്കോട് തര്‍ക്കം. ഒടുവില്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ 8 ലക്ഷം രൂപയ്ക്ക് തീരുമാനമായി ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്ന് വധുവിന്റെ അച്ഛന്‍ സമ്മതിച്ചു കരാര്‍ ഒപ്പിട്ടു.

വധു വിന്റെ വീട്ടുകാര്‍ ഗുരുവായൂരിലെ ഹാളില്‍ ഒരുക്കിയ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ വരനും സംഘവും കൊടുങ്ങല്ലുരിലേക്ക് മടങ്ങി. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന ഭാവത്തില്‍ കലവറയിലൊരുക്കിയ ചോറിലും കറികളിലും ഈച്ച പൊതിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News