നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സാന്നിധ്യം ഉറപ്പിച്ച് അപ്പുണ്ണിയുടെ മാെഴി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പള്‍സര്‍ സുനിയെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്ന് അപ്പുണ്ണി പൊലീസിനോട് സമ്മതിച്ചു. അറിയാത്ത ഭാവത്തില്‍ സംസാരിക്കാന്‍ ദിലീപാണ് നിര്‍ദേശം നല്‍കിയതെന്നും അപ്പുണ്ണി പറഞ്ഞു.

ജയിലില്‍നിന്ന് സുനി അയച്ച കത്തിന്റെ കാര്യവും തനിക്ക് അറിയാമായിരുന്നെന്നും അപ്പുണ്ണി സമ്മതിച്ചു. ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അപ്പുണ്ണി പറഞ്ഞു. ആ സമയത്ത് ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അപ്പുണ്ണി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിന്നാണ് സുനിയെ അറിയാമെന്നും ദിലീപിന് വേണ്ടി സുനിയുമായി ഫോണില്‍ സംസാരിച്ചെന്നും അപ്പുണ്ണി സമ്മതിച്ചത്.

ജയിലില്‍ വച്ച് സുനി എഴുതിയ കത്ത് വിഷ്ണു തനിക്ക് വാട്‌സ്ആപ് ചെയ്തിരുന്നു. ഇതിന്റെ കാര്യം സംസാരിക്കാനാണ് ഏലൂരിലെ ടാക്‌സി സ്റ്റാന്‍ഡില്‍ പോയതെന്നും അപ്പുണ്ണി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി അപ്പുണ്ണിയെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും.
ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here