മഞ്ജുവുമായി എന്ത് ബന്ധം? ശ്രീകുമാര്‍ പറയുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്നലെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ വ്യക്തത തേടാനാണ് മുംബൈ നിവാസിയായ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തത്.

ഈ ചോദ്യംചെയ്യലില്‍ മഞ്ജുവുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും അന്വേഷണസംഘം ചോദിച്ചു.
ആ ചോദ്യങ്ങള്‍ക്ക് ശ്രീകുമാര്‍ നല്‍കിയ മൊഴി ഇങ്ങനെ: ‘മഞ്ജു വാര്യരുമായി എനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണുള്ളത്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ദിലീപിനെതിരെ നീങ്ങേണ്ട സാഹചര്യം എനിക്കില്ല. വിവാഹമോചനത്തിന്റെ സമയത്ത് മഞ്ജുവിന് മാനസിക പിന്തുണ നല്‍കിയവരില്‍ ഞാനുമുണ്ടായിരുന്നു. അതിനാലാണ് ദിലീപ് അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിക്കുന്നത്.’

തന്നെക്കുറിച്ച് ദിലീപ് ഉന്നയിച്ച കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ സംശയങ്ങള്‍ മാത്രമാണെന്നാണ് ശ്രീകുമാര്‍ പറയുന്നത്. മഞ്ജുവിനെ പിന്തുണച്ചത് കൊണ്ടാണ് ദിലീപ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. ഇന്നലെ രണ്ട് മണിക്കൂറോളമാണ് ആലുവ പൊലീസ് ക്ലബ്ബില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തത്.

നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ എന്ന ചിത്രം സംവിധനം ചെയ്യുന്നത് ശ്രീകുമാറാണ്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം സിനിമയും ശ്രീകുമാറാണ് ഒരുക്കുന്നത്.

ശ്രീകുമാര്‍ മേനോനെതിരെ ദീലീപ് നീക്കങ്ങള്‍ നടത്തിയതായി ലിബര്‍ട്ടി ബഷീര്‍ ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. നടിക്ക് നല്‍കിയതിനേക്കാള്‍ വലിയ ക്വട്ടേഷന്‍ ദിലീപ് ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചത്. ആ പട്ടികയില്‍ ശ്രീകുമാറിനെ കൂടാതെ മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ എന്നിവര്‍ ഉണ്ടായിരുന്നെന്നും ബഷീര്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here