പള്‍സര്‍ സുനിയെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും; നാദിര്‍ഷയെയും സിനിമാ മേഖലയിലെ കൂടുതല്‍ പേരെയും ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിയെ ജയിലിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

ജയിലിലെ സിസിടിവിയില്‍ സുനി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. കേസില്‍ രണ്ട് റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പറഞ്ഞു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുനിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്തു. കോടതി അനുമതിയോടെ കാക്കനാട്ട് ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

സുനിയെ അറിയാമെന്നും ഫോണില്‍ വിളിച്ചിരുന്നുവെന്നും അപ്പുണ്ണി മൊഴി നല്‍കിയിരുന്നു. മാത്രമല്ല ജയിലില്‍ വച്ചെഴുതിയ കത്തും ലഭിച്ചതായി അപ്പുണ്ണി സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുനിയില്‍ നിന്നും വീണ്ടും പൊലീസ് മൊഴിയെടുത്തത്. രണ്ടു പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷം അന്വേഷണ സംഘത്തില്‍ നിന്നും നിര്‍ണായകമായ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

അപ്പുണ്ണിയെ വീണ്ടും വിളിച്ചുവരുത്താനും നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. സുനി ജയിലില്‍ നിന്ന് നാദിര്‍ഷയുടെ ഫോണിലേക്കും വിളിച്ചിരുന്നു. നാദിര്‍ഷയെയും വരുംദിവസങ്ങളില്‍ വിളിച്ചുവരുത്തുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ കൂടുതല്‍ പേരെയും ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News