അവള്‍ ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണ്

സോണിപത്: ഹരിയാനയിലെ സോണിപതില്‍ നിന്നാണ് രാജ്യത്തിന് മാനക്കേടായ മറ്റൊരു പീഡന വാര്‍ത്തകൂടി വരുന്നത്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് മാസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മാവന്റെ മക്കളാണ് മാസങ്ങളോളം കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. വയറു വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കഥ പുറംലോകം അറിയുന്നത്.

പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. പീഡിപ്പിച്ച പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. മറ്റൊരാള്‍ക്ക് പതിനെട്ട് വയസ് പ്രായമുണ്ട്. ഇരുവരും സംഘമായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി വിവരങ്ങളൊന്നും പുറത്തുപറയാതിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബന്ധുക്കളായ കുട്ടികള്‍ തന്നെ ആദ്യം ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ടെറസില്‍ തുണിവിരിക്കാന്‍ എത്തിയ തന്നെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കുട്ടി പറയുന്നത്. ഇതിന് ശേഷം നിരവധി തവണ പീഡനം തുടര്‍ന്നുവെന്നും ഭയംമൂലമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

എട്ട് മാസം വരെ ഒരു പെണ്‍കുട്ടിയുടെ ഗര്‍ഭത്തെക്കുറിച്ച് അറിയാതിരുന്നത് അത്ഭുതമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രം പ്രായോഗികമല്ലെന്നും നിയമവിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ നിലപാടെടുത്തു.

സംഭവം പുറത്തായതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ ബന്ധുക്കളായ ആണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമം ചുമത്തി കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സഹോദരനായ പതിനെട്ടു വയസുകാരന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News