തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായാണ് വിനീതിന്റെ നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയ്ക്കും സര്‍ക്കാര്‍ സഹായം നല്‍കും. അത് ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ പ്രതികാര നടപടിക്ക് വിധേയയായ ചിത്രയ്ക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായാണ് സർക്കാർ തീരുമാനം. എപിജെ അബ്ദുള്‍കലാം സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം പതിനായിരം രൂപയും എലീറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിത്രയ്ക്ക് പ്രതിദിനം അലവൻസായി 500 രൂപയും നൽകും. ചിത്രയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ ഒാപ്പറേഷൻ ഒളിമ്പ്യ പദ്ധതിയിലും ഉൾപ്പെടുത്തുമെന്നും കായികമന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.
സി.കെ വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റിന് സമാനമായ തസ്തികയില്‍ നിയമനം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനം. ഏജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞ് ജോലിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.
പൊതുഭരണ വകുപ്പിന്‍റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനിക ക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ പരിധിയില്‍പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ അനുവദിക്കാനും തീരുമാനിച്ചു.ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിനെ റവന്യൂ വകുപ്പ് അഡീഷല്‍ സെക്രട്ടറിയായി നിയമിക്കും. ലേബര്‍ കമ്മിഷണറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here