ഒടുവില്‍ ആ തീരുമാനം; ബാഴ്‌സ വിടാന്‍ നെയ്മര്‍ക്ക് അനുമതി; ചതിയനെന്ന് ആരാധകരുടെ പോസ്റ്റര്‍

ബാഴ്‌സലോണ: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ക്ക് ബാഴ്‌സലോണ വിടാന്‍ അനുമതി. ബുധനാഴ്ച ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടിലെത്തിയ നെയ്മര്‍ ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെന്നും പി എസ് ജിക്ക് വേണ്ടി തുടര്‍ന്ന് കളിക്കുമെന്നും സഹതാരങ്ങളെയും മാനേജ്‌മെന്റിനെയും അറിയിക്കുകയായിരുന്നു.


ടീമിനൊപ്പം അരമണിക്കൂറോളം ഗ്രൗണ്ടില്‍ ചെലവഴിച്ച നെയ്മറിന് പരിശീലനത്തിനിറങ്ങാന്‍ കോച്ച് ഏണസ്‌റ്റോ വാല്‍വേഡ് അനുമതി നല്‍കിയില്ല. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം. ഈ കനത്ത തുകയ്ക്ക് പുറമെ മാര്‍ക്കോ വെറാറ്റി, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട് എന്നിവരില്‍ ആരെയെങ്കിലും കൂടി ലഭിക്കണമെന്നൊരു ആവശ്യം ബാഴ്‌സ പി.എസ്.ജിക്ക് മുന്‍പാകെ വച്ചിട്ടുണ്ട്.


നെയ്മറെ കുടുക്കാന്‍ ബാഴ്‌സലോണ നടപടികളാരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച കരാര്‍ ലംഘിച്ചതിന്റെ പേരില്‍ താരത്തിന് നല്‍കേണ്ട 200 കോടിയോളം രൂപയുടെ ബോണസ് നിഷേധിക്കാനായിരുന്നു നീക്കം. നെയ്മര്‍ക്കായി പി എസ് ജി 1,722 കോടി രൂപ മുടക്കുന്നത് യുവേഫയുടെ ധനകാര്യ ചട്ടങ്ങളുടെ ലംഘനമാണെന്നും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ബാഴ്‌സ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുപത്തിയഞ്ചുകാരനായ നെയ്മറുടെ മൂന്നാമത്തെ ക്ലബാണ് പി.എസ്.ജി. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ കളിച്ചുതുടങ്ങിയ നെയ്മര്‍ 2013ലാണ് ബാഴ്‌സയില്‍ മെസ്സിക്കും സുവാരസിനുമൊപ്പം ചേരുന്നത്. ക്ലബിനുവേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 68 ഗോള്‍ നേടിയിട്ടുണ്ട്.

അതിനിടെ നെയ്മറിനെ ചാരനെന്നും വഞ്ചകനെന്നും ആക്ഷേപിക്കുന്ന പോസ്റ്ററുകള്‍ ബാഴ്‌സലോണയിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here