ദില്ലി: ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹാദിയയുടെ ഭര്‍ത്താവ് ഹര്‍ജിയില്‍ വാദം കേട്ടത്. കേസുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന രേഖകള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണെമെന്ന് കോടതി ഹാദിയയുടെ പിതാവിന് നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ ഹാദിയയെ ഇരുപത്തിനാല് മറിക്കൂറിനകം ഹാജരാക്കേണ്ടി വരുമെന്ന കോടതി നിര്‍ദ്ദേശം ഹാദിയയുടെ പിതാവ് അശോകന്‍ അംഗീകരിച്ചു.
ഹര്‍ജിക്കാരനായ ഷഫിന്‍ ജഹാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാദിയ പ്രായപൂര്‍ത്തിയായ ആളാണെന്നും കോടതിയില്‍ ഹാജരാക്കി വിരവങ്ങള്‍ നേരിട്ട് ചോദിച്ചറിയണമെന്നും ആവശ്യപ്പെട്ടു. മതം മാറ്റം നടത്തുന്ന മത മൗലികവാദ സംഘടനകളുടെ സ്വാധീനത്തിലാണ് ഹാദിയയെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകനു വേണ്ടി ഹാജരായ അഭിഭാഷക മാധവി ധിവാന്‍ കോടതിയെ അറിയിച്ചു.
കേരള ഹൈക്കോടതിക്ക് മുമ്പാകെ ഹാദിയയ്ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന വിധിയില്‍ ചൂണ്ടിക്കാട്ടുന്ന കാര്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാദത്തിനിടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ കപില്‍ സിബല്‍ ഇത് നിഷേധിച്ചു. ഹാദിയയെ വിവാഹം കഴിച്ച ശഫിന്‍ ജഹാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ആരാഞ്ഞു. ക്രിമിനല്‍ പശ്ചാത്തലത്തിന് തെളിവില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. കേസില്‍ ഈ മാസം പതിനാറിന് വീണ്ടും വാദം കേള്‍ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here