കോഴിക്കോട്ടുകാര്‍ ജാഗ്രതൈ; കുടിവെളളത്തില്‍ വിബ്രിയോ ബാക്ടീരിയയുടെ സാന്നിധ്യം

കോഴിക്കോട്: മാവൂരില്‍ കോളറ സ്ഥിരീകരിച്ച സ്ഥലത്തെ കുടിവെളളത്തില്‍ ബാക്ടീരിയ കണ്ടെത്തി. കോളറ പടര്‍ത്തുന്ന വിബ്രിയോ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് പരിശോധനയില്‍ തെളിഞ്ഞത്. കോഴിക്കോട് സിഡബ്യുആര്‍ഡിഎം നടത്തിയ പരിശോധനാ ഫലം നാളെ ആരോഗ്യവകുപ്പിന് കൈമാറും.

കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവിലെ വാടകകെട്ടിടത്തില്‍ താമസിച്ചു വന്ന രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസമാണ് കോളറ സ്ഥിരീകരിച്ചത്. ബംഗാള്‍ സ്വദേശികളായ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടില്‍ പോയി വന്ന ഉടന്‍ കോളറ സ്ഥിരീകരിച്ചതിനാല്‍ ഉറവിടം തെങ്ങിലക്കടവല്ല എന്ന പ്രതീക്ഷയിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാല്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വെളളം പരിശോധനയ്ക്ക് അയച്ചതില്‍ നിന്നാണിപ്പോള്‍ കോളറ പരത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വിബ്രിയോ ബാക്ടീരിയയുടെ സാന്നിധ്യം കോഴിക്കോട് സിഡബ്യുആര്‍ഡിഎമ്മില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇവ വെളളത്തിലൂടെ ശരീരത്തില്‍ എത്തുമ്പോള്‍ കോളറ ടാക്‌സിന്‍ എന്ന വിഷ വസ്തു ഉത്പാദിപ്പിക്കപ്പെടുകയും വയറിളക്കം ഉണ്ടാവുകയും ചെയ്യും.

കോളറ സ്ഥിരീകരിച്ചതിനാല്‍ മാവൂര്‍ പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വൃത്തിഹീനമായ ചുറ്റുപാടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിഞെരുങ്ങി താമസിക്കുന്ന സാഹചര്യം ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നാളെ വീണ്ടും പ്രദേശത്തെത്തും. കുടിവെളള സ്രോതസ്സുകള്‍ അണുവിമുക്തമാക്കുന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News