മെഡിക്കല്‍ കോഴ; കുമ്മനത്തിന് നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരായി, മൊഴി നല്‍കാന്‍ കുമ്മനം രാജശേഖരന് വിജിലന്‍സിന്റെ നോട്ടീസ്. കോഴയിലെ ഇടനിലക്കാരനായ സതീഷ് നായരോടും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 10ന് ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു.

എന്നാല്‍ ഹാജരാകുന്നതിന് തനിക്ക് രണ്ട് ദിവസത്തെ സാവകാശം നല്‍കണമെന്ന് കുമ്മനം രാജശേഖരന്‍ വിജിലന്‍സ് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴയിലെ മുഖ്യകണ്ണിയായ ദില്ലിയിലുള്ള സതീഷ് നായര്‍ക്ക് വിജിലന്‍സ് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് കൈമാറി. ഈ മാസം 24ന് ഹാജരായി മൊഴി നല്‍കാനാണ് സതീഷ് നായരോട് വിജിലന്‍സ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, നോട്ടീസ് കൈപ്പറ്റിയ ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശനും എ.കെ.നസീറും നാളെ തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫീസിലെത്തി മൊഴി നല്‍കും. എന്നാല്‍ കോഴയില്‍, ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കുന്ന തരത്തില്‍ കാര്യങ്ങള്‍ വിജിലന്‍സിന് മുന്നില്‍ അവതരിപ്പിക്കണമെന്നാണ് ഇവരോട് ബിജെപി ഗ്രൂപ്പ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്.

നേരത്തെ മൊഴി നല്‍കിയ കോളേജ് ഉടമ ആര്‍.ഷാജിയും ബിജെപി നേതാവായിരുന്ന ആര്‍.എസ് വിനോദും ബിജെപി നേതാക്കളെ സേഫാക്കിയിട്ടുണ്ട്. പക്ഷേ കോഴ അഴിമതിയില്‍ വ്യക്തമായ മൊഴി ലഭിച്ചില്ലെങ്കില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് വിജിലന്‍സ് അന്വേഷണ സംഘം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here