പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിന്റെ മകന്റെ ചിത്രങ്ങളടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മകന്റെ ചിത്രങ്ങളടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ തങ്ങളുടെ വാഹനത്തില്‍ യുവതിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

മുതിര്‍ന്ന ഐ പി എസ് ഓഫീസറുടെ മകളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ വികാസ് ബറാല തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കേസ് തേച്ചു മായ്ച്ചു കളയാനായി പൊലീസിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായിരുന്നു.

തിരക്കേറിയ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് അഞ്ച് സിസിടിവികളിലെ ദൃശ്യങ്ങള്‍ ലഭിച്ചെന്നും അതില്‍ വികാസ് ബറാല യുവതിയെ പിന്തുടരുന്നത് വ്യക്തമായി കാണാമെന്നുമുള്ള വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മദ്യലഹരിയില്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്ന വികാസിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിസ്സാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

തെളിവുകള്‍ അവഗണിക്കാനാണ് പൊലീസ് ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്നതാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ നിലപാട്. അര്‍ധരാത്രി ഒറ്റക്ക് കാറോടിക്കാന്‍ പോയിട്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് റാംവീര്‍ഭാട്ടിയുടെ പ്രതികരണം.

ഇതിനെതിരെ പെണ്‍കുട്ടി രംഗത്തെത്തി. താന്‍ എപ്പോള്‍ എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും റാംവീര്‍ഭാട്ടിയല്ലെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News