ജയസൂര്യയുടെ കായല്‍ കയ്യേറ്റം; വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി: നടന്‍ ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയ കേസില്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് വിജിലന്‍സ് ജഡ്ജി ഡോ.ബി.കലാം പാഷയുടെ ഉത്തരവ്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്സ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നു.

ചിലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് ജയസൂര്യ അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യക്കെതിരെ പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും താരം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ സ്ഥലം പരിശോധിച്ച കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here