സ്വാതന്ത്ര്യദിനത്തിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യയിലും ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക് കണ്ണുനട്ടിരിക്കെ രാജ്യത്തും ഭീകരാക്രമണം. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ശനിയാഴ്ച രാത്രി സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.
സെയിന്‍പോര മേഖലയിലെ അന്‍വീര ഗ്രാമത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഇതിനിടയില്‍ സൈന്യത്തിനു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പില്‍ പരിക്കേറ്റ സൈനികരെ ആശുപ്രത്രിയിലേക്ക് മാറ്റി.

നേരത്തെ പാക്കിസ്ഥാനിലും ഭീകരാക്രമണമുണ്ടായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്ച രാത്രി ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായത്. എട്ടു പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പത്തു പേര്‍ പട്ടാളക്കാരാണ്. പരുക്കേറ്റവരില്‍ ഏഴു പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിരയായ പട്ടാള ട്രക്ക് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

സ്വാതന്ത്ര്യദിന ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ‘ഭീരുക്കള്‍’ നടത്തിയ ശ്രമമാണിതെന്നു പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News