തിരുവനന്തപുരം; മുരുകന് ചികില്‍സ നിഷേധിച്ചതല്ലെന്ന് വിശദീകരിച്ച് തിരുവനന്തപുരം കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നും മുരുകനെ ആംബുലന്‍സില്‍ വെച്ച് പരിശോധിച്ച ഡോക്ടര്‍ അഡ്മിറ്റ് ചെയ്താല്‍ പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. മുഴുവന്‍ വെന്റിലേറ്ററിലും ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട് സ്വദേശി മുരുകന് ചികില്‍സ നല്‍കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു എന്നാണ് ആശുപത്രിയിലെ ഡെപ്യൂട്ടി സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട്. അടിയന്തിര ശസ്ത്രക്രിയ നടക്കുന്ന രോഗികള്‍ക്കായി രണ്ട് വെന്റിലേറ്ററുകള്‍ കരുതിയിരുന്നു, അവ മറ്റൊരു രോഗിക്ക് നല്‍കാവുന്ന സാഹര്യമായിരുന്നില്ല. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ ആംബുലന്‍സിലെത്തി മുരുകനെ പരിശോധിച്ചിരുന്നു. ആംബുലന്‍സില്‍ വെന്റിലേറ്ററുണ്ടായിരുന്നതിനാലാണ് ആശുപത്രിയിലേക്ക് മാറ്റാതിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ തല്‍ക്കാലം പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മുരുകനെ കൊണ്ടുവന്നവരുടെ മറുപടി ലഭിച്ചല്ലിന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്ക് റിപ്പോര്‍ട്ട് കൈമാറി. സംഭവസമയത്ത് വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളുടെ വിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വീഴ്ചയുണ്ടായോ എന്ന് ഡി.എച്ച്.എസ്സിന് പരിശോധിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണ്‍ മെഡിസിന്‍, സര്‍ജറി, അനസ്‌തേഷ്യ വിഭാഗം മേധാവിമാര്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here