ഗൊരക്പൂര്‍ : ഗൊരക്പൂരിലെ ആശുപത്രിയില്‍ ഓഗസ്റ്റ് നാലു മുതലുള്ള പത്തു ദിവസത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം എഴുപത്തിരണ്ടായി. ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന 9 കുട്ടികളാണ് ഇന്നലെ മരിച്ചത്.
അതിനിടെ കുട്ടികളുടെ കൂട്ടമരണം ഉണ്ടായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ വെളിപ്പെടുത്തല്‍.ഓക്‌സിജന്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശികയെകുറിച്ച് നിരവധി തവണ അറിയിച്ചിട്ടും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് ആരോപണം.
ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച പ്രിന്‍സിപ്പല്‍ ഡോ രാജീവ് മിശ്രയുടേതാണ് വെളിപ്പെടുത്തല്‍. അതേ സമയം ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ ശമിച്ച ഡോ കഫീല്‍ അഹമ്മദ് ഖാനെ പുറത്താക്കിയ നടപടി വിവാദമായി.
അപകടസമയത്ത് തന്റെ ആത്മാര്‍ത്ഥമായ സേവനം കൊണ്ട് സുമനസ്സുകളുടെ പ്രശംസ പിടിച്ചു പറ്റിയ ബിആര്‍ഡി ആശുപത്രയിലെ ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപിച്ചാണ് സസ്‌പെന്റ് ചെയ്തത്. ദുരന്തമുണ്ടായഎന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനാണ് കഫീല്‍ ഖാന്‍.
സംസ്ഥാനത്തെ വ്യത്യസ്ത നഴ്സിംങ് ഹോമുകളില്‍ നിന്നുമാണ് ഇദ്ദേഹം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. ഇദ്ദേഹത്തെ മാറ്റി പകരം ഡോ. ഭൂപേന്ദ്ര ശര്‍മ്മക്ക് ചാര്‍ജ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡോ. ഖാനിന്റെ ഇടപെടലുകള്‍ കാരണം നിരവധി കുട്ടികളെ അദ്ദേഹത്തിന് രക്ഷപെടുത്താന്‍ കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണിത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here