പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍; പ്രതി സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണങ്ങളിലെ മുഖ്യപങ്കാളി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. വലിയശാല ചിത്രനഗര്‍ ടി സി 23/391/(3) കല്യാണിമന്ദിരത്തില്‍ ജയദേവ് (20) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജൂലൈ 21നാണ് ജയദേവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവമറിഞ്ഞയുടന്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്തിരുന്നു. ഇതറിഞ്ഞ് പ്രതി ഒളിവില്‍ പോയി. ഈ സമയത്തും തലസ്ഥാനത്ത് നിരവധി അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കി.

സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു. പരാതിയില്‍നിന്ന് പിന്തിരിപ്പിക്കാനായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശം കത്ത് കൊടുത്തുവിട്ടു. ഈ കത്ത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിനു കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയോടെ ജയദേവിനെ പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു.

തലസ്ഥാന നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജയദേവ് നിരവധി ക്രിമിനല്‍കേസില്‍ പ്രതിയാണ്. ജില്ലയില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ ജയദേവ് പ്രധാന പങ്കാളിയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലതയുടെ വീടിന് ബോംബെറിഞ്ഞതിന് കരമന പൊലീസില്‍ കേസുണ്ട്. ചാല തമിഴ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ തല അടിച്ച് പൊട്ടിച്ചതിന് ഫോര്‍ട്ട് പൊലീസിലും രണ്ട് വീട് ആക്രമിച്ച കേസില്‍ തമ്പാനൂര്‍ പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News