മുരുകന്റെ മരണം; വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് ആശുപത്രി സൂപ്രണ്ട്. വെന്റിലേറ്റര്‍ ഒഴിവുണ്ട് എന്ന തരത്തില്‍ പൊലീസിനോ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ മെഡിക്കല്‍ കോളേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മൂന്ന് മിനറ്റിലധികം സമയം സ്വന്തമായി ശ്വാസോഛ്വാസം ചെയ്യാന്‍ കഴിയാതെ വന്നാല്‍ തലച്ചോറിലെ പ്രത്യേക കോശങ്ങള്‍ക്ക് കേടുപാട് സംഭവിക്കും. ഇത്തരം രോഗികള്‍ക്കാണ് വെന്റിലേറ്റര്‍ സൗകര്യം നല്‍കുന്നത്. മെഡിക്കല്‍ കേളേജിലെ വിവിധ ഐസിയുകളില്‍ വിവിധ രോഗികള്‍ക്ക് ഉടന്‍ ഉപയോഗിക്കുന്ന സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദൈര്‍ഘ്യമേറിയ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ അത്തരം രോഗികള്‍ക്കായി വെന്റിലേറ്റര്‍ ഒഴിച്ചു വയ്ക്കുന്നു. ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കും ശ്വാസതടസം ഉണ്ടാകാം. ഇത്തരം രോഗികള്‍ക്കായ് ഒരു വെന്റിലേറ്റര്‍ സ്റ്റാന്‍ഡ് ബൈയായി വയ്ക്കാറുണ്ട്.

തലച്ചോറാണ് ശ്വാസോഛ്വാസം നിയന്ത്രിക്കുന്നതിനാല്‍ ന്യൂറോ സര്‍ജറി കഴിഞ്ഞ എല്ലാ രോഗികള്‍ക്കും വെന്റിലേറ്റര്‍ ആവശ്യമുണ്ട്. വെന്റിലേറ്ററില്‍ നിന്നും മാറ്റിയ രോഗിയായിരുന്നാലും അവര്‍ക്ക് ടിപീസ് ഘടിപ്പിച്ചിരിക്കുകയും വെന്റിലേറ്റര്‍ സ്റ്റാന്റ് ബൈയായി സൂക്ഷിക്കാറുമുണ്ട്. വീണ്ടും രക്ത സ്രാവമോ, രക്തം കട്ട പിടിയ്ക്കുകയോ ചെയ്താല്‍ വീണ്ടും വെന്റിലേറ്റര്‍ ഘടിപ്പിക്കും. മാത്രവുമല്ല ഇത്തരം വെന്റിലേറ്ററുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ കേടാകാന്‍ സാധ്യത കൂടുതലാണ്. ഈയൊരു അപകട സാധ്യത മുന്നില്‍ കണ്ടും ഒരു സ്റ്റാന്റ് ബൈ വെന്റിലേറ്റര്‍ സൂക്ഷിക്കാറുണ്ട്. വെന്റിലേറ്റര്‍ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഇങ്ങനെ സ്റ്റാന്റ് ബൈ വെന്റിലേറ്ററുകള്‍ സൂക്ഷിക്കാറുണ്ട്.

ഒരു രോഗിയെ പെട്ടെന്ന് വെന്റിലേറ്ററിലാക്കുന്നതു പോലെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിക്കില്ല. ആ രോഗിയെ വെന്റിലേറ്ററില്‍ നിന്നും ഘട്ടം ഘട്ടമായി മാറ്റിയ ശേഷം ആ വെന്റിലേറ്റര്‍ സ്റ്റാന്റ് ബൈയാക്കുന്നു. പൂര്‍ണമായും ആ രോഗി സ്വതന്ത്രമായി ശ്വസിക്കുമ്പോഴാണ് ആ വെന്റിലേറ്റര്‍ സ്വതന്ത്രമാകുന്നത്. ഇത്തരത്തിലുള്ള സ്റ്റാന്റ് ബൈ വെന്റിലേറ്ററുകളെ ഒഴിവുണ്ടായിരുന്നു എന്ന തരത്തില്‍ വ്യാഖ്യാനം നല്‍കരുതെന്നും സൂപ്രണ്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News