തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലെ കുരിശ് പൊളിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി നെയ്യാറ്റിന്‍കര രൂപത ഭാരവാഹികള്‍. പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രൂപത ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.
മലമുകളില്‍ സ്ഥാപിച്ച കുരിശും അള്‍ത്താരയും തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ വിശ്വാസികള്‍ പ്രതിഷേധത്തിലായിരുന്നു. ബോണക്കാട് മല മുകളില്‍ സ്ഥാപിച്ച കുരിശുകള്‍ വനഭൂമിയിലാണെന്നും എടുത്തുമാറ്റണമെന്നുമാണ് വനം വകുപ്പിന്റെ നിലപാട്. അഞ്ച് കുരിശുകളില്‍ രണ്ടെണ്ണം വനംവകുപ്പധികൃതര്‍ നേരത്തെ മാറ്റിയിരുന്നു. എന്നാല്‍ അള്‍ത്താര പൊളിച്ചത് ബാക്കി കുരിശും നീക്കിയതിന് പിന്നില്‍ തങ്ങളല്ലെന്നതാണ് വനംവകുപ്പിന്റെ നിലപാട്.
ഇന്നലെ വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ രൂപതാ ഭാരവാഹികള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വനംവകുപ്പമായി ആലോചിച്ച് അനന്തര നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതായി നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. ജി. ക്രിസ്തുദാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൊളിച്ച കുരിശ് പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരാനാണ് സഭയുടെ തീരുമാനം. സമരത്തിന്റെ രൂപം തീരുമാനിക്കുന്നതിനായി ഉടന്‍ യോഗം ചേരും. പ്രദേശത്ത് സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here