തമിഴരുടെ തലയിലെ കോമാളി തൊപ്പി; കമല്‍ഹാസന്‍ പറയുന്നു

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ ഭിന്നിച്ചുനിന്ന ഇപിഎസ് ഒപിഎസ് പക്ഷങ്ങള്‍ ലയനത്തിലൂടെ ഒന്നായതിനെ പരിഹസിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. തമിഴരുടെ തലയില്‍ കോമാളി തൊപ്പി വച്ച പോലുണ്ട് എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. പാര്‍ട്ടി നേതാക്കന്മാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.

എഐഎഡിഎംകെയിലെ പിളര്‍പ്പും ലയനവുമെല്ലാം നാടകമാണെന്നാണ് കമല്‍ഹാസന്റെ പക്ഷം. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ കമല്‍ രൂക്ഷ വിമര്‍ശനങ്ങളുമായി നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും രൂക്ഷമായ അഴിമതിയും കൊള്ളരുതായ്മകളും തുടര്‍ക്കഥയായിട്ടും മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ആരും രാജി ആവശ്യപ്പെടാത്തതെന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചിരുന്നു.

നേരത്തെവി കെ ശശികലയെ പുറത്താക്കാന്‍ തീരുമാനിച്ച് എഐഎഡിഎംകെയില്‍ ഒ പനീര്‍ശെല്‍വം എടപ്പാടി പളനി സ്വാമി വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചിരുന്നു. അഞ്ച് മണിയോടെ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു . ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലയനത്തിന് ധാരണയായത്. എഐഡിഎംകെയെ ആര്‍ക്കും പിളര്‍ക്കാന്‍ സാധിക്കില്ലെന്ന് ലയന ശേഷം പനീര്‍ശെല്‍വം പ്രതികരിച്ചു.

ശശികലയെ പുറത്താക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ നടക്കുമെന്നാണ് വിവരം. യോഗത്തിന് ശേഷം പനീര്‍ശെല്‍വവും പളനിസ്വാമിയും തമ്മില്‍ ഹസ്തദാനം ചെയ്തു. ജയളിതയുടെ മരണശേഷമുണ്ടായ അധികാരത്തര്‍ക്കങ്ങളാണ് പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമായത്. ജയിലില്‍ കഴിയുന്ന ശശികലയെ പുറത്താക്കണമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആവശ്യം.

ഇത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുകയായിരുന്നു. ലയനത്തോടെ എഐഎഡിഎംകെയില്‍ 15 അംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. ഒ പനീര്‍സെല്‍വവും പാണ്ഡ്യരാജുമാണ് ലയന ശേഷം മന്ത്രി സ്ഥാനത്തേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here