43 ദിവസത്തെ കാരാഗൃഹവാസം; ദിലീപ് ഇന്ന് പുറത്തിറങ്ങുമോ; ഹൈക്കോടതിയില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ദിലീപ് നല്‍കിയ ജാമ്യാപേക്ഷകള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പുതിയ ജാമ്യഹര്‍ജിയില്‍ ദിലീപും സംഘവും പ്രതീക്ഷയിലാണ്.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ വസ്തുതയില്ലെന്ന വാദവുമായാണ് ദിലീപ് വീണ്ടും കോടതിയിലെത്തുന്നത്. എന്നാല്‍ കേസ് നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് തീരുമാനം.

കഴിഞ്ഞ വെളളിയാഴ്ച എത്തിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നുണ്ടാകും.
ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്. തനിക്കെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന വാദവും ദിലീപ് മുന്നോട്ട് വയ്ക്കുന്നു.

അതേസമയം ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന സത്യവാങ്മൂലമടക്കം തയ്യാറാക്കിയാണ് പ്രോസിക്യൂഷന്‍ മുന്നോട്ട്‌പോകുക. വലിയ സ്വാധീനശക്തിയുളള ദിലീപ് പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാടിലാണ് അന്വേഷണസംഘം. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ദീലീപ് ഉള്‍പ്പെടെയുളള പ്രതികളെ ഉള്‍പ്പെടുത്തി വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ജയിലില്‍ 43 ദിവസം പിന്നിടുന്ന ദിലീപ് ജാമ്യം നേടി പുറത്തിറങ്ങുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here