സുനിയുടെ കത്ത് ആയുധമാക്കി ദിലീപ്; വിവാദ കത്തിലെ ഭാഷ സുനിയുടേതല്ലെന്ന് വാദം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദം രണ്ടാം ദിവസവും തുടരുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് സംശയാസ്പദമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു.

ദിലീപിന്റെ മുറിയിലെത്തി സുനി ഗൂഡാലോചന നടത്തി എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യമാണെന്നും രാമന്‍പിള്ള വാദിച്ചു.

പൊലീസ് മര്‍ദ്ദനം സംബന്ധിച്ച് ദിലീപ് നേരത്തെ എഴുതിയ കത്തിന്റെ ഭാഷയും ശൈലിയും ഘടനയുമല്ല ഇതില്‍. കത്തിന്റെ കരട് തയ്യാറാക്കിയത് ജയിലിന് പുറത്താണെന്നും അതിന് പിന്നില്‍ കുശാഗ്രബുദ്ധികളാണെന്നും പ്രതിഭാഗം വാദിച്ചു. അസല്‍ കത്ത് തയ്യാറാക്കിയത് ജയിലിലാണെന്നും രാമന്‍പിള്ള വാദിച്ചു. പ്രോസികുഷന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ദിലീപിനെ കുടുക്കലാണ് ലക്ഷ്യമെന്നും രാമന്‍പിള്ള വാദിച്ചു.

പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ എതിര്‍ത്തുകൊണ്ട് കേസിലെ അന്വേഷണ പുരോഗതിയുള്‍പ്പെടെ അധിക കേസ് ഡയറി പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മൂന്നര മണിക്കൂറോളം നീണ്ട വിശദമായ വാദമാണ് ദിലീപിനായി രാമന്‍പിളള ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയത്. സിനിമാ മേഖലയില്‍ നിന്ന് ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്നും ഇതിനായി രാഷ്ട്രീയക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചുവെന്നും പ്രതിഭാഗം ഇന്നാലെ വാദിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മോനോനോ, ലിബര്‍ട്ടി ബഷീറോ ആകാം ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പങ്കില്ല. സംഭവത്തിന്റെ ആസൂത്രകന്‍ പള്‍സര്‍ സുനിയാണ്. സുനിക്ക് നടിയെ നേരത്തേ പരിചയമുണ്ട്. സുനി ജയിലില്‍ നിന്നയച്ച കത്ത് കൈമാറിയ വിഷ്ണുവിനെതിരെ 28ഓളം കേസുകളുണ്ട്. സുനിക്ക് ദിലീപ് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തുവെന്നത് കളളക്കഥയാണ്. സിനിമാക്കാരെ പോലും വെല്ലുന്നതാണ് പൊലീസിന്റെ തിരക്കഥ. ഈ തിരക്കഥയ്ക്കനുസരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നും പ്രതിഭാഗം ഇന്നലെ വാദിച്ചു.

സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകളില്ല. സുനിയുടെ കത്ത് ഗൂഢാലോചനയുടെ ഭാഗമാണ്. സുനിക്ക് ദിലീപിന്റെ നമ്പര്‍ പോലും അറിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് എങ്ങനെയാണ് കേസിനെ ബാധിക്കുന്നതെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News