തിരുവനന്തപുരം: രണ്ട് ദശാബ്ദത്തിലേറെ നീണ്ട വേട്ടയാടലുകളാണ് ലാവ്‌ലിന്‍ ആരോപണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയന് നേരിടേണ്ടിവന്നത്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രത്തോളം നീണ്ട പീഡന കാലം നേരിടേണ്ടിവന്ന മറ്റൊരു നേതാവും ഒരു പക്ഷെ ഉണ്ടാകില്ല. 1996 ല്‍ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായി അധികാരമേറ്റതുമുതല്‍ വലതുപക്ഷ മാധ്യമങ്ങളുടെയും വലതുപക്ഷ പ്രചാരകരുടെയും കണ്ണിലെ കരടായിരുന്നു പിണറായി.
പിന്നീട് സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് നടന്നു കയറിയതോടെ പിണറായിക്കെതിരായ ഗൂഢാലോചനകള്‍ക്കും ആക്കം കൂടി. പിണറായിയെ വേട്ടയാടാനായി കാത്തിരുന്നവര്‍ക്ക് മുന്നില്‍ വീണുകിട്ടിയ അവസരമായിരുന്നു ലാവ്‌ലിന്‍ കേസ്. സംസ്ഥാനത്തിന്റെ സര്‍വ്വതോന്മുഖമായ വികസനം മാത്രം ലക്ഷ്യമിട്ട ആര്‍ജവമുള്ള ഭരണാധികാരിയെ കള്ളക്കേസില്‍ കുടുക്കാനുള്ള പ്രതിലോമ ശക്തികളുടെ സ്വപ്‌നങ്ങളുടെ മുഖത്തേക്കുള്ള അടികൂടിയാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി.
വലതുപക്ഷ മാധ്യമങ്ങളും ബുദ്ധിജീവികളും പ്രതിലോമ ശക്തികളും സര്‍വ്വ ശക്തിയും ആവാഹിച്ച് ആക്രമിച്ചിട്ടും ഒരു കൂസലുമില്ലാതെ കേരള ജനതയുടെ ഹൃദയത്തിലേക്ക് നടന്നു കയറിയ പിണറായി വിജയനാണ് ശരിയെന്ന് കൂടി തെളിയിക്കുന്നതായിരുന്നു വിധി. മടിശ്ശീലയില്‍ കനമുള്ളവനെ പേടിക്കേണ്ടതുള്ളുവെന്ന് പിണറായി നേരത്തെ പറഞ്ഞതും അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. നീണ്ട 20 വര്‍ഷക്കാലത്തെ പീഡനങ്ങളുടെ ചരിത്രം കൂടി ഈ നിമിഷം കേരള ജനത അറിയേണ്ടതുണ്ട്.
കേസിന് കാരണമായ കരാറിന്റെ തുടക്കം 1995ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. കരാറില്‍ പിണറായി വിജയന്‍ മന്ത്രിയായിരിക്കെ വരുത്തിയ മാറ്റം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സിബിഐ അന്വേഷണവും രാഷ്ടീയ കേരളത്തില്‍ കോളിളക്കമായി.
1995ല്‍ കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്കണ്‍സള്‍ട്ടന്റായി കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്‌ലിനും വൈദ്യുതി ബോര്‍ഡുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുന്നു.
1996 ഫെബ്രുവരി24ന് സാങ്കേതിക സഹായത്തിനും പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടത്തിനും ലാവ്‌ലിന്‍ കമ്പനിയുമായി കണ്‍സള്‍ട്ടന്റായി കരാറിലായി ആ കാലഘട്ടത്തില്‍ ജി കാര്‍ത്തികേയനായിരുന്നു വൈദ്യുതി മന്ത്രി.
1997 കണ്‍സള്‍ട്ടന്‍സി കരാര്‍, ഉപകരണങ്ങള്‍ വങ്ങാനുള്ള സപ്ലൈ കരാറാക്കി മാറ്റി.
1998 ജനുവരി 130 കോടി രൂപയുടെ വിദേശ സഹായത്തോടെ അന്തിമ കരാറിന് വൈദ്യുതി ബോര്‍ഡ് അംഗീകാരം നല്‍കി
1998 മാര്‍ച്ച് മന്ത്രിസഭാ യോഗം കരാര്‍ അംഗീകരിച്ചു. ക്യാന്‍സര്‍ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്‌ലിന്‍ നല്‍കുമെന്ന് കരാര്‍. എന്നാല്‍, ക്യാന്‍സര്‍ ആശുപത്രിക്ക് 8.98 കോടി രൂപ മാത്രം ലഭിച്ചു.
1998 ജൂലൈ 6 ലാവ്‌ലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടു.
2001 ജൂണ്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയരുന്നു.യുഡിഎഫ് എംഎല്‍എമാര്‍ അന്വേഷണം ആവശ്യപ്പെട്ടു.
2002 ജനുവരി 11 ലാവ്‌ലിന്‍ കരാറിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് നിയമസഭ സബ്ജക്റ്റ് കമ്മറ്റി ശുപാര്‍ശ ചെയ്യുന്നു.
2003 മാര്‍ച്ച് എ കെ ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
2005 ജൂലായ് 9: ലാവ്‌ലിന്‍ ഇടപാട്: 374 കോടി പാഴായെന്ന് സിഎജി. റിപ്പോര്‍ട്ട്.
2005 ജൂലൈ 19 ലാവ്‌ലിനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം ആര്യാടന്‍ മുഹമ്മദ് അംഗീകരിച്ചു.
2006 മാര്‍ച്ച് ലാവ്‌ലിന്‍ കേസ് സിബിഐക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു.
2009 ജനുവരി പിണറായി വിജയന്‍ പ്രതിയാണെന്നും വിചാരണക്ക് അനുമതി നല്‍കണമെന്നും സിബിഐ ആവശ്യപ്പെടുന്നു.
2013 ജൂണ്‍ 18 പിണറായി വിജയനെതിരായ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി. വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കാനുത്തരവ്
2013 നവംബര്‍ 5 പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് സി.ബി.ഐ പ്രത്യേക കോടതി ഒഴിവാക്കി
2014 ജനുവരി 31: സി.ബി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
2017 ആഗസ്റ്റ് 23: പിണറായി വിജയനെ കുറ്റവിമുക്തനാക്കി. മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here