കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടികൊന്നു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ടു. ആലത്തിയൂര്‍ സ്വദേശിയായ 23 കാരന്‍ വിപിന്‍ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. റോഡരുകില്‍ വെട്ടേറ്റ നിലയില്‍ വിപിനെ കണ്ടെത്തുകയായിരുന്നു. രാവിലെ 7.15നായിരുന്നു സംഭവം. മതം മാറിയതിന്‍റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് വെട്ടേറ്റ് മരിച്ച വിപിന്‍.

തിരൂര്‍ പുളിഞ്ചോട്ടിലാണ് വിപിനെ വെട്ടിപരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറ് മാസം മുന്‍പാണ് കൊടിഞ്ഞിയില്‍ മതം മാറിയ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതിയായ വിപിന്‍ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പ്രദേശത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. സഹോദരീ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്.  ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ തിരൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here