തിരുവനന്തപുരം: ബാലാവകാശ കമീഷന്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സമയം നീട്ടി നല്‍കിയത് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനായിരുന്നു. നിയമ സെക്രട്ടറി വിശദമായി പരിശോധിച്ച ശേഷമായിരുന്നു നിയമനമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം നീക്കാന്‍ കോടതിയെ തന്നെ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷയം ചര്‍ച്ച ചെയ്യാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളില്‍ മന്ത്രിമാര്‍ രാജിവെച്ച സാഹചര്യം ഉണ്ടായിട്ടില്ല. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം വന്നപ്പോള്‍ പ്രതിപക്ഷം സഹകരിച്ചില്ലെന്നും ഇതാണോ ഗാന്ധിയന്‍ സമര രീതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബാലപീഡകരെയല്ല ബാല സംരക്ഷകരെയാണ് ബാലാവകാശ കമ്മീഷനിൽ സർക്കാർ നിയമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
മന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഭ സമ്മേളനം ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ സഭാ കവാടത്തിലെ MLA മാരുടെ സത്യാഗ്രഹ സമരം പ്രതിപക്ഷം അവസാനിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here