രാജ്യത്തെ 134 കോടി പൗരന്‍മാരുടെ ദൈനദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചത്. ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തിന് പുതിയ നിര്‍വചനങ്ങളും വിധി നല്‍കും. നേത്ര രേഖകളും വിരലടയാളവും പൗരന്റെ സ്വകാര്യതയല്ലെന്ന് വാദിച്ച കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കുന്നതാണ് വിധി. ആധാര്‍ നിര്‍ബന്ധമാക്കാനും ഇനി സര്‍ക്കാരിന് കഴിയില്ല.
പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ചോ ആധാറിനെക്കുറിച്ചോ പരാമര്‍ശം പോലും വിധിയില്‍ ഇല്ല. പക്ഷെ 9 ആംഗ ഭരണഘടന ബഞ്ചിന്റെ വിധി ദുര്‍ബലമാക്കി കളഞ്ഞത് ആധാറിന്റെ നിലനില്‍പ്പിനെ തന്നെയാണ്. അടിസ്ഥാനമില്ലാത്ത മൗലികവകാശമാണ് സ്വകാര്യതയെന്ന് വാദിച്ച കേന്ദ്ര സര്‍ക്കാരിന് ഇനി വിരലടയാളവും നേതൃരേഖകളും പൗരന്റെ സമ്മതമില്ലാതെ ശേഖരിക്കാനാവില്ല.
ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് ഓരോ വ്യക്തിയ്ക്കും തന്റെ സ്വകാര്യ സംരക്ഷിക്കാനും ഉള്ളത്. ഭരണഘടനയിലെ ഗോള്‍ഡന്‍ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന 14, 19, 21 ആര്‍ട്ടിക്കിളുകളില്‍, 21 ആര്‍ട്ടിക്കിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണ് സ്വകാര്യതയെന്ന് ഭരണഘടന ബഞ്ച് അസിനഗ്ദ്ധമായി വ്യക്തമാക്കിയിരിക്കുന്നു.
അത് കൊണ്ട് തന്നെ ആധാറുമായി ഇനി മുന്നോട്ട് പോകാന്‍ എളുപ്പമാകില്ല. ഭരണകൂടത്തിന് അനിയന്ത്രിതമായ സ്വാതന്ത്രം പൗരന്റെ മേലും ഉണ്ടാകില്ല. ആധാര്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബഞ്ചാണ് സ്വകാര്യതയ്ക്ക് വ്യക്തത ചോദിച്ച് 9 അംഗ ഭരണഘടന ബഞ്ചിനെ സമീപിച്ചത്.
ഭരണഘടന ബഞ്ചിന്റെ വിധി വന്ന സാഹചര്യത്തില്‍, ആധാര്‍ കേസില്‍ അഞ്ചംഗ ബഞ്ച് വാദം ആരംഭിക്കും. ആധാര്‍ സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റമാണന്ന് ചൂണ്ടികാട്ടി 2012ല്‍ സുപ്രീംകോടതിയില്‍ ആദ്യം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ കര്‍ണ്ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ് പുട്ടുസ്വാമിയുടേയും മറ്റ് 20 ഹര്‍ജിക്കാരുടേയും വാദങ്ങള്‍ക്ക് ബലമേകും വിധി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here