ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരായ പീഡനക്കേസില്‍ വിധി ഇന്ന് 2.30ന്. നൂറ് കാറുകളുടെ അകമ്പടിയില്‍ ഗുര്‍മീത് കോടതിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ പാഞ്ചകുള സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. വിധി പ്രതികൂലമായാല്‍ അനുയായികള്‍ അക്രമം അഴിച്ചു വിടുമെന്ന ഭീതിയില്‍ പഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗുര്‍മീത് അനുകൂലികളായ സ്ത്രീകളടക്കം വരുന്ന അനുയായികള്‍ തെരുവില്‍ ആയുധവുമായി സംഘടിച്ചിരിക്കുകയാണ്.
കലാപ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ 15,000 അര്‍ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മുന്‍കരുതലായി സംസ്ഥാനങ്ങളിലേക്കുള്ള 29 ട്രെയിനുകളും റദ്ദാക്കി. പാഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാഞ്ചകുള ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് അനുയായികളെ പാര്‍പ്പിച്ച് പുറത്ത് പൊലീസ് സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്.
തലസ്ഥാനമായ ചണ്ഡീഗഡിലെ സര്‍ക്കാസ് ഓഫീസുകള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ദേശീയപാത 19ലൂടെയുള്ള ഗതാഗതം ഇന്നലെ വൈകുന്നേരം മുതല്‍ നിരോധിച്ചു. 150 റൂട്ടുകളിലുള്ള സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളും റദ്ദാക്കി. മേഖലയില്‍ നിരാധനാജ്ഞയും പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ പാഞ്ചകുള സിവില്‍ ആശുപത്രിയില്‍ 100 ബെഡ്ഡുകള്‍ ഒഴിച്ചിട്ടു. 30 ആംബൂലന്‍സുകളും സജ്ജ്മാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റയും ലഭ്യമാകില്ല.
2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here