രാജ്യതലസ്ഥാനത്തേക്കും കലാപം പടരുന്നു; ദില്ലിയും കത്തുന്നു; ആനന്ദ് വിഹാറില്‍ ട്രെയിന്‍ കത്തിച്ചു; കലാപത്തില്‍ 25 മരണം; 300 ലധികം പേര്‍ക്ക് പരിക്ക്

ദില്ലി: ബലാല്‍സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന വിധിയെ തുടര്‍ന്നുണ്ടായ കലാപം രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചു. ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം രാജ്യവ്യാപകമായി പടരുകയാണ്. ദില്ലിയിലെ ആനന്ദ് വിഹാറില്‍ ഗുര്‍മീത് അനുയായികള്‍ ട്രെയിന്‍ കത്തിച്ചു. ദില്ലിയിലെ വിവിധ പ്രദേശങ്ങളില്‍ കലാപം പടരുകയാണ്.

ഉത്തരേന്ത്യയില്‍ ശക്തമായ കലാപം രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലേക്കും പടരുകയാണ്. കലാപം നിയന്ത്രിക്കാന്‍ 50 ബറ്റാലിയന്‍ സൈന്യത്തെ കേന്ദ്രം വിന്യസിച്ചു കഴിഞ്ഞു. കലാപത്തില്‍ ഇതുവരെ 25 പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതിയാണ് വിധിപുറപ്പെടുവിച്ചത്. ഗുര്‍മീത് റാമിനെതിരെയുള്ള ശിക്ഷ 28ന് പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി.

പാഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ ചണ്ഡീഗഡിലെ സര്‍ക്കാസ് ഓഫീസുകള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ദേശീയപാത 19ലൂടെയുള്ള ഗതാഗതം ഇന്നലെ വൈകുന്നേരം മുതല്‍ നിരോധിച്ചു. 150 റൂട്ടുകളിലുള്ള സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. മേഖലയില്‍ നിരാധനാജ്ഞയും പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ പാഞ്ചകുള സിവില്‍ ആശുപത്രിയില്‍ 100 ബെഡ്ഡുകള്‍ ഒഴിച്ചിട്ടു. 30 ആംബൂലന്‍സുകളും സജ്ജ്മാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റയും ലഭ്യമാകില്ല.

2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel