ഇടുക്കി: പീഡനക്കേസില്‍ അകത്തായ ഗുര്‍മീത് റാം റഹീം സിംഗ് കേരളത്തിലും വേരുറപ്പിക്കാന്‍ ശ്രമിച്ചു. ആഢംബര ജീവിതം ശീലിച്ച ഇയാള്‍ വാഗമണ്ണിലായിരുന്നു ഏറെ നാള്‍ തമ്പടിച്ചിരുന്നത്.
2014ലാണ് ഗുര്‍മീത് വാഗമണ്ണലെത്തിയത്. ഹരിയാനയിലെ സാര്‍സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തന്റെ സംഘടനയായ ഡേര സച്ചാ സൗദയിലേക്ക് അനുയായികളെ ചേര്‍ക്കാന്‍ ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വരവിന്റെ ഉദ്ദേശമടക്കമുള്ള കാര്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ ഈ ആള്‍ ദൈവം തയ്യാറായിരുന്നില്ല. വന്‍ സാമ്പത്തിക ശേഷിയുള്ള സംഘടനയിലേക്ക് അണികളെ ചേര്‍ക്കാന്‍ ആകര്‍ഷണീയമായ നിരവധി പരിപാടികളായിരുന്നു ഇയാള്‍ നടത്തിയിരുന്നത്.
പ്രത്യേക ധ്യാനങ്ങളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്ന റാം, വലിയ സമ്മാനങ്ങള്‍ നല്‍കിയായിരുന്നു വാഗമണ്ണിലെ പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധാ കേന്ദമായി മാറിയിരുന്നത്. കനത്ത സുരക്ഷയ്ക്ക് നടുവില്‍ അമ്പതതിലധികം വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു യാത്രകള്‍. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യാജ ഗുരുവിന് ബ്ലാക്ക് ക്യാറ്റിന് പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സുരക്ഷാ സേനയും കേരള, ഹരിയാന പൊലീസും സുരക്ഷ ഒരുക്കിയിരുന്നു. ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്.
മൂന്നാര്‍, കുമരകം എന്നിവിടങ്ങളിലും സന്ദര്‍ശകനായിരുന്ന റാം, കേരളത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥലം സ്വന്തമാക്കാനും ശ്രമം നടത്തിയിരുന്നു. പീഡനക്കേസില്‍ പഞ്ചകുല സിബിഐ കോടതികുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാള്‍, അടിക്കടി കേരളം സന്ദര്‍ശിച്ചിരുന്നതിന്റെ രഹസ്യം ഇപ്പോഴും ദുരൂഹമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here