ഗുര്‍മീതിന്റെ ശിക്ഷ 20 വര്‍ഷം; കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്; ഒരോ കേസിലും 10 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണം

റോത്തക്: ബലാത്സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ കോടതി വിധിച്ചു. 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രത്യേക സി ബി ഐ കോടതിയില്‍ ജസ്റ്റിസ് ജഗ്ദീപ് സിങാണ് വിധി പ്രസ്താവിച്ചത്. രണ്ട് ബലാത്സംഗക്കേസുകളാണ് ഗുര്‍മീതിന്റെ പേരിലുണ്ടായിരുന്നത്. ഇതില്‍ ഓരോ കേസിലും 10 വര്‍ഷം വീതം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഇക്കാര്യം കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവന്നതോടെയാണ് വ്യക്തമായത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കാനാകില്ലെന്ന് വ്യക്തമായതോടെ ഗുര്‍മീത് 20 വര്‍ഷം കഠിന തടവ് അനുഭവിക്കേണ്ടിവരുമെന്ന കാര്യം ബോധ്യമായത്. നേരത്തെ 10 വര്‍ഷം മാത്രമാണ് തടവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തടവുശിക്ഷയ്ക്കു പുറമെ മൂന്നു വ്യത്യസ്ത കേസുകളിലായി 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതി മുറിയില്‍വച്ചാണ് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ ഹെലികോപ്റ്ററിലാണ് ജയിലിലെ കോടതിയിലെത്തിച്ചത്.

അതേസമയം ഗുര്‍മീതിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റി. റോത്തക് ജയിലില്‍ വെച്ചായിരുന്നു വിധി പ്രസ്താവം. നേരത്തെ ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച ഗുര്‍മീത് കോടതിയില്‍ പൊട്ടിക്കരഞ്ഞിരുന്നു. പ്രായം പരിഗണിച്ച് സ്വാമിയുടെ ശിക്ഷ കുറയ്ക്കണമെന്നായുരുന്നു പ്രതിഭാഗം വാദിച്ചത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണ് പ്രതിയെന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ സി ബി ഐ കടുത്ത നിലപാട് തന്നെ സ്വീകരിച്ചു. പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു വാദം. പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം നിരന്തരമായി പീഡിപ്പിച്ചയാളാണ് ഗുര്‍മീതെന്നും ചൂണ്ടികാട്ടി. 45 ഓളം പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും സി ബി ഐ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News