വളര്‍ത്തുമകളെന്നത് ലൈസന്‍സോ; ബലാത്സംഗസ്വാമിയുമായി ഹണിപ്രീതിന് അവിഹിതമെന്നും ആരോപണം; ഭര്‍ത്താവിന്റെ പരാതി പുറത്ത്

റോത്തക്: ദേര സച്ചാ സൗദ മേധാവിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗ് ആശ്രമത്തിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അഴിക്കുള്ളിലായതോടെ ഹണി പ്രീതിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയാണ്. വളര്‍ത്തുമകളെന്ന വിശേഷണമാണ് ബലാത്സംഗസ്വാമി ഹണിക്ക് നല്‍കിയിരിക്കുന്നതെങ്കിലും അത് മറ്റ് പലതിനുമുള്ള ലൈസന്‍സാണെന്നതാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

പ്രിയങ്ക തനേജ എന്ന ഹണി പ്രീതിനെ 2009 ലാണ് വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് സ്വാമിയുടെ പ്രിയപ്പെട്ടവള്‍ മറ്റാരുമായിരുന്നില്ല. നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഹണി പ്രീത് അറിയാതെ ഗുര്‍മീത് ഒന്നും ചെയ്യില്ലായിരുന്നു. അതുകൊണ്ടുതന്നെ ഗുര്‍മീത് കഴിഞ്ഞാല്‍ ദേരയിലെ സര്‍വ്വാധികാരിയും ഇവരായിരുന്നു. എല്ലാക്കാലത്തും ഹണിപ്രീതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്വാമി ജയിലിലായതോടെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.

ഗുര്‍മീതിന് അവിഹിത ബന്ധത്തില്‍ ജനിച്ച മകളാണ് ഹണി പ്രീതെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം തന്നെ സ്വാമിയുടെ അവിഹിതക്കാരിയാണ് ഇവരെന്നും ആരോപണമുണ്ട്. സ്വാമിക്ക് വേണ്ടതെല്ലാം എത്തിച്ചു കൊടുക്കുന്നത് ഹണിയാണെന്ന കാര്യം അങ്ങാടിപാട്ടാണ്. ഹിസാറിലെ ഫത്തേഹബാദ് നിവാസിയായ ഇവര്‍ ഗുര്‍മീതിന്റെ മകളാണെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാലാണ് മറ്റ് കഥകള്‍ പരക്കുന്നത്.

ഹണിയുടെ ഭര്‍ത്താവ് ഒരു ഘട്ടത്തില്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു എന്ന് മാത്രമല്ല കോടതി കയറുകയും ചെയ്തിട്ടുണ്ട്. ഗുര്‍മീതും വളര്‍ത്തുമകളെന്ന് അറിയപ്പെടുന്ന ഹണിയും തമ്മിലുള്ള ബന്ധത്തില്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത സംശയമുന്നയിച്ചിരുന്നു. ഇവര്‍ തമ്മില്‍ ശാരീരികബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് കാട്ടിയാണ് വിശ്വാസ് കോടതി കയറിയത്. തന്നെ ഭാര്യ വഞ്ചിക്കുന്നുവെന്നും ഭാര്യയെ ഗുര്‍മീത് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു കേസ് കൊടുത്തത്.

എന്നാല്‍ അധികം താമസിക്കാതെ തന്നെ വിശ്വാസ് കേസ് പിന്‍വലിച്ചു. മാത്രമല്ല ദേരയിലെ ഗുര്‍മീതിന്റെ വിശ്വസ്ത അനുയായി ആയി മാറുകയും ചെയ്തു. അതുകൊണ്ടു തന്നെ കേസ് പിന്‍വലിക്കാനുള്ള കാരണമെന്താണെന്നറിയാന്‍ തലപുകയ്‌ക്കേണ്ടതില്ലല്ലോ. 20 വര്‍ഷം കഠിന തടവിന് കോടതി വിധിച്ചപ്പോള്‍ ഇരുമ്പഴിക്കുള്ളില്‍ താന്‍ ബലാത്സംഗസ്വാമിക്ക് കൂട്ടായി വേണമെന്ന് ചൂണ്ടികാട്ടി ഹണി കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ ഗുട്ടന്‍സും ചര്‍ച്ചയായിട്ടുണ്ട്.

സ്വന്തം കുടുംബത്തെക്കാളും മകന്‍ ജസ്മീതെന്നല്ല, മറ്റാരെക്കാളും ഗുര്‍മീതിന് പ്രീയപ്പെട്ടവളായി ഹണിപ്രീത് മാറിയതിന്റെ കാരണം ഭര്‍ത്താവിന്റെ പഴയ പരാതിയിലുണ്ടെന്നാണ് പലരും പറയുന്നത്. പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് സ്വയം പറയുന്നത്. റോക്സ്റ്റാര്‍ സന്യാസിയുടെ എന്ത് ആഗ്രഹവും സഫലീകരിക്കാന്‍ ഈ വളര്‍ത്തുമകള്‍ ഒപ്പമുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയിയലും സജീവ സാന്നിധ്യമാണ് വളര്‍ത്തുമകള്‍.

ആള്‍ദൈവത്തിന്റെ അപദാനങ്ങല്‍ വാഴ്ത്തിപ്പാടിയ മെസേജ് ടു ഗോഡ് എന്ന സിനിമയുടെ അണിയറയിലും ഹണിപ്രീത് തന്നെയായിരുന്നു. ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതലയായിരുന്നത്. 2009 ലാണ് ഇവരെ വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. ആശ്രമത്തിലെ അലിഖിത അധികാരത്തിന്റെ കാര്യത്തില്‍ മറ്റാരെക്കാളും ശക്ത ഹണിപ്രീതാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്തായാലും ബലാത്സംഗസ്വാമി അകത്തായതോടെ വളര്‍ത്തുമകളുടെ അധികാരം നഷ്ടമാകുമോ അതോ അരക്കിട്ടുറപ്പിക്കുമോയെന്നതാണ് കണ്ടറിയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News