കൊച്ചി: ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകളുമായി പൊലീസ് . അറസ്റ്റിലായ ഉടൻ പൾസർ സുനി ദിലീപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതിന്റെ തെളിവുകളാണ് പോലീസ് ശേഖരിച്ചത്. ഇതിനന് പൾസറിനെ സഹായിച്ച പോലീസുകാരന്റെ മാപ്പപേക്ഷയും നിർണായകമായി. ദിലീപേട്ടാ കുടുങ്ങി എന്ന് ശബ്ദ സന്ദേശം പൾസർ സുനി ദിലീപിന് അയച്ചതിന്റെ സാങ്കേതിക തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കി
ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് വിപുലീകരിച്ച കേസ് ഡയറിയും 40 പേജുള്ള സത്യവാങ്മൂലവും പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു . ഈ സത്യവാങ്മൂലത്തിലാണ് ദിലീപിനെ തിരായ കൂടുതൽ തെളിവുകളുടെ വിവരങ്ങളുള്ളത്. പോലീസ് പിടികൂടിയപ്പോൾ സുനിൽ ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതിന്റെ സാങ്കേതിക തെളിവും സാക്ഷിമൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഒരു പോലീസുകാരന്റെ ഫോണിൽ നിന്നും ദിലീപിനെയും കാവ്യയെയും വിളിക്കാൻ അറസ്റ്റിലായ ഉടൻ പൾസർ ശ്രമിക്കുകയായിരുന്നു . ആലുവ പോലീസ് ക്ലബിൽ ചോദ്യംചെയ്യലിനിടെ ആയിരുന്നു ഇത് . പോലീസുകാരിലൊരാൾ ഇതിനാവശ്യമായ സഹായം ചെയ്ത് നൽകുകയും ചെയ്തു. ഫോണിൽ നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പൾസർ സുനി ഒരു ശബ്ദ സന്ദേശം ദിലീപിന് അയച്ചു. ദിലീപേട്ടാ കുടുങ്ങി എന്നതായിരുന്നു ആ സന്ദേശം . പൾസറിന്റെ സഹായിച്ച പോലീസുകാരൻ ഇക്കാര്യം അന്വേഷണ സംഘത്തോട് തുറന്നുപറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം എഴുതി നൽകുകയും ചെയ്തു. ഈ മാപ്പപേക്ഷയും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് ഒപ്പമുണ്ട് .
കാക്കനാട് സബ് ജയിലിൽ വച്ച് പൾസർ തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് ദിലീപിന്റെ വാദത്തെ പൊള്ളിക്കുന്നതാണ് ഈ നിർണായക തെളിവ് . തൃശൂരിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ഒരു പബ്ലിക് ടെലിഫോൺ ബൂത്തിൽ നിന്നും പൾസർ സുനി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതിന്റെ സാങ്കേതിക തെളിവുകളും പോലീസ് ശേഖരിച്ചു . ഈ വിവരങ്ങളും വിപുലീകരിച്ച കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
എന്നാൽ തെളിവുകൾ സംബന്ധിച്ച വിവരങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ പ്രോസിക്യൂഷൻ തയാറായില്ല. കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് മുദ്രവച്ച കവറിൽ സമർപ്പിച്ച് തെളിവുകളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാനും അന്വേഷണസംഘം ശ്രമിച്ചു . പ്രോസിക്യൂഷൻ സമർപ്പിച്ച ഇത്തരം രേഖകൾ വിശദമായി പരിശോധിച്ചാണ് ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി രണ്ടാമതും തള്ളിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here