‘എന്റെ മാഡം കാവ്യ തന്നെ..’: പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ #WatchVideo

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. 2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് സുനിയെ എറണാകുളം കോടതിയില്‍ ഹാജാരാക്കിയത്.

മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തിയിരുന്നു.

ഈ മാസം 16നുള്ളില്‍, ആലുവയിലെ വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞആഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ‘മാഡം’ എന്ന കഥാപാത്രം കേസിലേക്ക് എത്തിയത്.

കാവ്യ ചോദ്യംചെയ്യലില്‍ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ സുനിയെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളമാണെന്നും തെളിഞ്ഞിരുന്നു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് കള്ളമാണെന്ന് സുനി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു. സുനി കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News