തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 11 ലക്ഷം രൂപയായി ഉയര്‍ത്തിയ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കാമെന്ന് വ്യക്തമാക്കിയതോടെയാണ് പ്രശ്‌ന പരിഹാരം. ബാങ്കുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായ ഫോര്‍മുല ഉരുത്തിരിഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 11 ലക്ഷം രൂപ ഫീസില്‍ അഞ്ച് ലക്ഷം പണമായും ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി 15ദിവസത്തിനകവും നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതനുസരിച്ചാണ് വിദ്യാര്‍ഥികളുടെ ബാങ്ക് ഗ്യാരന്റി സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.
ഗ്യാരന്‍റി ഈടില്ലാത്ത ആള്‍ജാമ്യത്തിലായിരിക്കും. സെപ്തംബര്‍ അഞ്ചാം തിയതി മുതല്‍ നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രവേശനം ലഭിച്ചതിന്‍റെ രേഖകളുമായി ബാങ്കിനെ സമീപിച്ചാല്‍ ഗ്യാരന്‍റി ലഭിക്കും. ആറുമാസത്തെ കാലാവധിയാകും ഉണ്ടാകുക. അന്തിമ തുക തീരുമാനിച്ചു കഴിഞ്ഞാല്‍ ബാക്കി തുക വിദ്യാര്‍ഥികള്‍ നല്‍കണം.ഇത് വായ്പയായി വേണ്ടവർക്ക് ബാങ്കുകളെ സമീപിക്കാം.
സര്‍ക്കാരിന്റെ ഉറപ്പില്‍, വസ്തുവകകളുടെ ഈടില്ലാതെ കുട്ടികള്‍ക്ക് ബാങ്ക് ഗാരന്റി നല്‍കാനാണ് തീരുമാനം. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് എല്ലാ ബാങ്ക് മേധാവികളും അനുകൂലമായി പ്രതികരിക്കുകയായിരുന്നു, ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിര്‍ണയിക്കുന്നത് വരെ ആയിരിക്കും ബാങ്ക് ഗാരന്റിയിലെ ധാരണ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here