മിന: ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് നടക്കും. ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. പ്രാര്‍ത്ഥനയുടെ പുണ്യം തേടിയെത്തിയ വിശ്വാസികളെ സ്വീകരിക്കാന്‍ അറഫ മൈതാനം സജ്ജമായി.
ലോക മാനവികസംഗമമെന്ന് വിശേഷിപ്പിക്കുന്ന അറഫ സംഗമത്തില്‍ പങ്കുകൊള്ളാനുള്ള തയ്യാറെടുപ്പിനായിരുന്നു ബുധനാഴ്ച ഹാജിമാര്‍ മിനായില്‍ തങ്ങിയത്. അറഫസംഗമത്തിനുശേഷം മുസ്ദലിഫയില്‍ കഴിഞ്ഞ് പിറ്റേന്ന് മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങളുടെ നേര്‍ക്ക് ജംറയില്‍ കല്ലേറുകര്‍മത്തിനുള്ള ഒരുക്കമായിരുന്നു ഹാജിമാരുടെ മിനായിലെ താമസം.
ദുല്‍ഹജ്ജ് ഒമ്പതിന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം. പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍ അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.
മൂന്നുദിവസത്തെ കല്ലേറുകര്‍മത്തിന് ശേഷമായിരിക്കും ഹജ്ജിന് പരിസമാപ്തികുറിച്ച് മിനായില്‍നിന്ന് മടങ്ങുക.ഇന്ത്യയില്‍നിന്ന് എത്തിയ 1.70 ലക്ഷം തീര്‍ഥാടകരില്‍ 11,807 പേര്‍ കേരളത്തില്‍നിന്നുമെത്തിയവരാണ്. കടുത്ത ചൂടുണ്ടെങ്കിലും ഇന്ത്യന്‍ തീര്‍ഥാടകര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here