പണമുള്ളവനെ മാത്രമേ പഠിപ്പിക്കുവെന്ന നിലപാടുകളുടെ മുഖത്തടിക്കണം; അമൃതിനുള്ളില്‍ വീണ മലിനാംശത്തെ ചെറുക്കണം

കോട്ടയം: മികച്ച റാങ്കോടെ പാസ്സാകുന്ന കുട്ടികള്‍ പോലും അഞ്ചു ലക്ഷം ഇല്ലെങ്കില്‍ പഠിക്കാന്‍ വരേണ്ട എന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകളുടെ മുഖത്തടിക്കാന്‍ വിദ്യാര്‍ഥിസമൂഹത്തിനാകണമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. പണക്കാര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന നിലപാട് അര്‍ഹിക്കുന്നത് ചെകിടടിച്ചുള്ള പ്രഹരമാണെന്നാണ് ജെയ്ക്കിന്റെ പക്ഷം. ‘അമൃതിനുള്ളില്‍ വീഴുന്ന മലിനാംശങ്ങള്‍’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് ജയിക്കിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം

അമൃതിനുള്ളില്‍ വീഴുന്ന മലിനാംശങ്ങള്‍..!
മെറിറ്റ് ലിസ്റ്റിൽ മികച്ച റാങ്കോടെ പാസ്സായാലും കയ്യിൽ കൊടുക്കാൻ 5 ലക്ഷം ഇല്ലായെങ്കിൽ പഠിക്കാൻ വരേണ്ട എന്ന ദാർഷ്ട്ട്യം നിറഞ്ഞ നിലപാട് അർഹിക്കുന്നത് ചെകിടടിച്ചുള്ള പ്രഹരം തന്നെയാണ്.
മുള്ളുനിറഞ്ഞ പാതകളില്‍ ചവിട്ടി മുറിവുകള്‍ ഏറ്റുവാങ്ങിയാണ് ഒരു പതിറ്റാണ്ടിലധികം നിറയുന്ന സ്വാശ്രയ സമരകാലം എസ്.എഫ്.ഐ പിന്നിടുന്നത്.
ക്രിസ്ത്യന്‍ മാനേജുമെനമെന്റുകള്‍ 5 ലക്ഷത്തില്‍ കരാര്‍ ഒപ്പിടുന്നതും രണ്ടരലക്ഷത്തിന്റെ മെറിറ്റ് സീറ്റുകളും ഇരുപത്തി അയ്യായിരം രൂപയുടെ 20 ശതമാനം സീറ്റുകളുമൊക്കെ ഈ സമരങ്ങൾ തീർത്തുവെച്ച അഭിമാനാര്‍ഹമായ തുരുത്തുകള്‍ തന്നെയായിരുന്നു.
ഇന്നിപ്പോള്‍ സുപ്രീംകോടതി ഉത്തരവ് പുറത്തു വന്നപ്പോള്‍ അഞ്ചു ലക്ഷം രൂപയുടെ ട്യൂഷന്‍ ഫീയോടൊപ്പം 6 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടികൂടി നല്‍കണം എന്നതായിരിക്കുന്നു അവസ്ഥ.
ട്യൂഷന്‍ ഫീയുടെ മാത്രം തുകയായ 5 ലക്ഷത്തിന്റെ കാര്യം പരിഗണിച്ചാല്‍ മാത്രം ഒരു പക്ഷെ മെറിറ്റ് സീറ്റുകളില്‍ ഒന്നാം റാങ്ക് എത്തിയിട്ടും അടയ്ക്കാന്‍ 5 ലക്ഷം രൂപയില്ലായെങ്കില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥ ഫീ റെഗുലേറ്ററി കമ്മിറ്റിയുടെയും, കോടതി ഉത്തരവിലൂടെയും സംജാതമായിരിക്കുകയാണ്.
എന്നാൽ എസ്.എഫ്.ഐ നടത്തിയ നീണ്ടകാല സ്വാശ്രയ സമരങ്ങളുടെ മുദ്രാവാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിച്ച വിധിയായിരുന്നു നീറ്റ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം വഴി സുപ്രീംകോടതി പ്രഖ്യാപിച്ചത്.
ആരോഗ്യവകുപ്പ് പ്രതിനിധിയായിരുന്ന ആരോഗ്യ സെക്രട്ടറി, കൂടിയംഗമായുള്ള ഫീ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പരിപൂര്‍ണ്ണമായും അബദ്ധ ജടിലവും, സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതുമാണ്. എന്നാല്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു അദ്ധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മീഷന്‍ ഒരു വിശുദ്ധ പശു ആണെന്ന വാദം അംഗീകരിക്കുവാന്‍ സ്ഥിരബുദ്ധിക്ക് കാര്യമായ പിടിപ്പുക്കേട് നേരിട്ടിട്ടില്ലാത്ത ഒരു തലച്ചോറിനും കഴിയില്ല എന്നതാണ് വസ്തുത.അതുകൊണ്ടു തന്നെ എഫ്.ആർ.സി ആസ്ഥാനത്തേയ്‌ക്ക്‌ 24 മണിക്കൂറിനുള്ളിൽ മാർച്ചു ചെയ്തത് എസ്.എഫ്.ഐ ആയിരുന്നു.
അഴിയാകുരുക്കളിലൂടെ പ്രവേശനം നീണ്ടപ്പോള്‍ സമരരംഗത്തുതന്നെ എസ്.എഫ്.ഐ നിലയുറപ്പിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഭരണ സിരകേന്ദ്രമായ സെക്രട്ടറിയേറ്റിലേറ്റ് തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് പ്രതിഷേധമാർച്ചിനു എസ്.എഫ്.ഐ ആദ്യമായി നേതൃത്വം നല്‍കി.
സുപ്രീംകോടതി ഉത്തരവോടെ അത്യന്തം സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ 690 സീറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ കാത്തുകിടക്കുകയാണ്. 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയുടെ ബാധ്യത നിസംശയം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്വാസകരവും പ്രതീക്ഷാനിര്‍ഭരവുമാണ്. ബാങ്കുകളുടെ യോഗം മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്നു.
എന്നാല്‍ ഇതിനിടയിലും ഏതുവിധേനയും ഭീഷണപ്പെടുത്തിയിട്ടായാലും ബാങ്ക് ഗ്യാരണ്ടി വാങ്ങി പണമുള്ളവനെ മാത്രമേ പഠിപ്പിക്കുവെന്ന നിലപാട് സ്വീകരിക്കുന്നതു വഴി മെഡിക്കല്‍ രംഗത്ത് ഫീസ് വാങ്ങി കഴുത്തറയ്ക്കുന്നതില്‍ ഗവെഷണം നടത്തുന്നതിൽ വിജയിച്ച കോഴിക്കോട് കെ.എം.സി.ടിയും എറണാകുളം ശ്രീനാരായണയും ഉള്‍പ്പെടെയുള്ള കോളേജുകളിലേക്ക് എസ്.എഫ്.ഐ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.
ബാങ്ക് ഗ്യാരണ്ടിയുടെ ഉറപ്പ് നല്‍കി സുപ്രീംകോടതിയുടെ ഉത്തരവ് പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള സാധ്യതകൾ സര്‍ക്കാര്‍ തേടണം . എന്‍.ആര്‍.ഐ സീറ്റില്‍ വര്‍ദ്ധിപ്പിക്കുന്ന 5 ലക്ഷം രൂപ ഉപയോഗിച്ച് 300ലധികം വരുന്ന സീറ്റുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേ പറ്റൂ.
നിഷേധിയാവാനും ഏത് മഹാപര്‍വതത്തിന് മുമ്പിലും ഉലയാതെ നിവര്‍ന്നു നില്‍ക്കുവാനും പഠിപ്പിച്ചതും അതിനുള്ള കരുത്ത് പകർന്നതുമായ ഊർജ്ജത്തെ മൂന്നക്ഷരങ്ങളില്‍ കുറിക്കുമ്പോള്‍ അത് എസ്.എഫ്.ഐ എന്നാവുന്നതുകൊണ്ട് തന്നെ വിയോജിപ്പുകൾ വിളിച്ചു പറയാനും വിദ്യാർഥിപക്ഷത്താണ്‌ എന്ന് കാലാതീതമായി കരുത്തോടെ തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നതിൽ നിറഞ്ഞ അഭിമാനം മാത്രമാണുള്ളത്. പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ മതിയെന്ന യുക്തിയുമായി ആര് മുമ്പോട്ട് വന്നാലും വിദ്യാര്‍ത്ഥികളുടെ നിർദ്ദയമായ സമരോത്സുകതയ്ക്ക് മുമ്പില്‍ നിലയുറപ്പിക്കുമെന്ന് തന്നെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. തൻ്റെ പ്രതിരൂപത്തെ നോക്കി പുളകിതഗാത്രനായി ജലത്തില്‍ വീണു മരിച്ച നാര്‍സിസനെ പരിചയപ്പെടുത്തിയത് ഗ്രീക്ക് മെത്തോളജിയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് മാതൃകപരമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും തിരുത്താന്‍ തയ്യാറാവാത്തവർ അമൃതിനുള്ളില്‍ വീണ മലിനാംശത്തെ തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്.തെറ്റിനു മുൻപിൽ പരിവർത്തനത്തിനു തയ്യാറാകാത്തവര്‍ മ്യൂസിയത്തിനുള്ളിലെ ഫോസിലുകൾ കണക്കെ ജീര്‍ണ്ണിച്ച കാലത്തിന്റെ പ്രതിരൂപങ്ങളാക്കി കാലവും നീതിയും ഉച്ചസ്ഥൈരം മുന്നോട്ട് പോകുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News