അപ്പോളറിയാം സ്വാതന്ത്ര്യത്തിന്റെ വില…; ഹാദിയയുടെ വീട്ടിലേക്ക് പോയപ്പോഴുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് ഷബ്‌ന സുമയ്യ

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലേക്ക് പോയപ്പോഴുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഷബ്‌ന സുമയ്യ. ഹാദിയയെ കാണാന്‍ പോയതിന്റെ പേരില്‍ വിമര്‍ശിക്കുകയും തെറി വിളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍, ഒരു മൂന്നു മാസം ഒരു മുറിയില്‍ അടച്ചിരിക്കാന്‍ ശ്രമിച്ചു നോക്ക്, അപ്പോളറിയാം സ്വാതന്ത്ര്യത്തിന്റെ വിലയെന്ന് ഷബ്‌ന പറയുന്നു.

ഷബ്‌നയുടെ വാക്കുകള്‍ ഇങ്ങനെ:

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാര്യങ്ങളിൽ ഇതുവരെയും എന്താണ് സംഭവിച്ചതെന്ന് നിങ്ങളിൽ പലർക്കും ധാരണയില്ലെന്ന് അറിഞ്ഞു. ഇത് എനിക്ക് പറയാനുള്ളത്….
പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടു തടങ്കലിൽ കഴിയുന്ന ആ പെൺകുട്ടിയെ കാണണം എന്ന ആഗ്രഹംസാധ്യമാകാത്ത സാഹചര്യത്തിൽ അവൾക്ക് കുറച്ചു സമ്മാനങ്ങളെങ്കിലും നൽകാം, അവളുടെ അച്ഛനേയുംഅമ്മയെയും കാണാം എന്നാണ് ഞങ്ങൾ (ഞാൻ,മൃദുല, അനുഷ, അമ്മു, സജ്‌ന,ഭൂമി, ഉൾപ്പെടെയുള്ള ഫേസ്ബുക് ഫ്രെണ്ട്സ്) കൂടെ തീരുമാനിച്ചിരുന്നത്. അവർ ഇതിനൊന്നും സമ്മതിച്ചില്ലെങ്കിൽ വായ മൂടിക്കെട്ടി നിശബ്ദമായി പ്രതിഷേധിക്കണം എന്നും ആഗ്രഹിച്ചു. എന്നാൽ രാഹുൽ ഈശ്വർ പോയിക്കഴിഞ്ഞു കലുഷിതമായ അന്തരീക്ഷത്തിൽ തലയിൽ സ്കാർഫ് ചുറ്റുന്ന ഞാൻ പോകേണ്ട എന്നു തീരുമാനിച്ചിരുന്നു… ആളുകൾ തട്ടമിട്ട എന്നെ മുൻ വിധിയോടെ നോക്കും എന്ന കാരണത്താൽ തന്നെ..

ഹാദിയക്ക് മറ്റുള്ളവർ ബുക്ക്സ് ചോക്കോലേറ്റസ് ഇതൊക്കെ നൽകുന്നു എന്നറിഞ്ഞപ്പോൾ ഒരു ജോഡി ഡ്രെസ് അവൾക്കായി വാങ്ങി ആലുവയിൽ നിന്നും മുണ്ടക്കയത്തുള്ള ഭർതൃവീട്ടിലേക്ക് പോകും വഴി എഴുത്തിലൂടെയും വായനയിലൂടെയും പരിചയമുള്ള കൂട്ടുകാരെ കണ്ടുമുട്ടി അവരുടെ കയ്യിൽ സമ്മാനം ഏല്പിച്ചു മടങ്ങുവാൻ ഒടുവിൽ തീരുമാനിച്ചു.

പക്ഷെ അവിടെയെത്തി അവരെ കണ്ടപ്പോൾ അവർ അഞ്ചുപേർ മാത്രേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ പ്രയാസം തോന്നി.. അതുകൊണ്ട് തന്നെ ഞാനും കൂടെക്കൂടി. പക്ഷെ ഇതൊരു സ്ത്രീ കൂട്ടായ്മ ആയതിനാലും ഗിഫ്ട് കൊടുക്കുക എന്നത് എന്റെ മാത്രം താല്പര്യം ആയതിനാലും ഭർത്താവ് വന്നില്ല. ആറ് പേരായിരുന്നു ഞങ്ങൾ. ഞാൻ അനുഷ, മൃദുല, ഭൂമി, സജ്‌ന, അമ്മു.
ഞങ്ങൾ പെൺകുട്ടികൾ ഹാദിയയുടെ വീടിന്റെ ഗേറ്റിന്റെ മുൻപിൽ എത്തുകയും പോലീസുകാരോട് സമ്മാനങ്ങൾ കൊടുക്കാനുള്ള സമ്മതം ചോദിക്കുകയും ചെയ്തു. അവർ മാന്യമായി തന്നെയാണ് സംസാരിച്ചത്. അച്ഛൻ ഇറങ്ങിവന്ന് അതൊന്നും വേണ്ട തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു.
ഇതിനിടയിലാണ് വീടിന്റെ ജനാല തുറന്നു കഷ്ടപ്പെട്ട് ഹാദിയ വിളിച്ചു പറഞ്ഞു. എന്നെ ഇവിടുന്ന് രക്ഷപ്പെടുത്തൂ പ്ലീസ്. ഇവിടെ എന്നെയിട്ടു തല്ലുകയാണ് എന്നൊക്കെ. അത് കേട്ട് ക്ഷുഭിതരായ മാതാപിതാക്കളും പോലീസുകാരും നാട്ടുകാരും ചേർന്ന് ഒരു സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഹാദിയയുടെ കരച്ചിൽ കേട്ട് ഞങ്ങൾ എല്ലാവരും അവരുടെ ഗേറ്റിൽ നിന്നും ദൂരേക്ക് നീങ്ങി പോലീസ് കാരുടെ മുൻപിൽ നിന്നുകൊണ്ട്, കുഴപ്പമില്ലെന്ന അവരുടെ തന്നെ വാക്കിന്റെ പുറത്ത് അവൾക്കു വേണ്ടി വായ് മൂടിക്കെട്ടി നിശബ്ദവും സമാധാനപരവുമായ രീതിയിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു.

കയ്യിൽ ഉണ്ടായിരുന്ന വർണ്ണ പോസ്റ്ററുകൾ കയ്യിൽ പിടിച്ചു നിൽക്കുകയും അടുത്തുണ്ടായിരുന്ന മീഡിയക്കാരോട് ഗിഫ്റ് കൊടുക്കാനും അച്ഛനേയുംഅമ്മയെയു കാണാനാണ് വന്നതെന്ന് പറയുകയും ചെയ്തു. ഉടനെ പോലീസ് മേലുദ്യോഗസ്ഥർ എത്തി നാട്ടുകാരോടും ഞങ്ങളോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ തിരിച് പെരുന്നാൾ അവധിക്ക് വീട്ടിലേക്ക് പോകാൻ എന്നെയും കാത്തു അടുത്ത ജങ്ക്ഷനിൽ നിൽക്കുകയായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് നടന്നു. എന്നാൽ ഇതിനിടയിൽ പോലീസുകാർ വന്നു ഇതൊന്നുമായും ബന്ധമില്ലാത്ത എന്റെ ഭർത്താവിനെ പിടിച്ചു വലിച്ചു വണ്ടിയിൽ ഇട്ടു. അത് ചോദിക്കാൻ ചെന്ന എന്നെ കൂടി നിന്നിരുന്ന നാട്ടുകാർ ആക്രമിച്ചു.
ബലമായി പിടിച്ചു വലിച്ചു തള്ളി. ഞാൻ വീണു. “തീവ്രവാദി ആണ്.. അവരുടെ കയ്യിൽ നിന്നു കാശും വാങ്ങി ഇറങ്ങിയെക്കാണു” എന്നൊക്കെ അവർ ആക്രോശിച്ചു. മറ്റുള്ളവരെയും അസഭ്യം പറഞ്ഞു.
എന്നെയും താങ്ങിയെടുത്തു കൂടെയുണ്ടായിരുന്ന മൃദുല, അനുഷ, അമ്മു, ഭൂമി, സജ്‌ന എന്നിവർ ഓട്ടോക്കായി തിരഞ്ഞു. പോലീസ്‌ സ്റ്റേഷനിലേക്ക് പോകാൻ..
പക്ഷെ ആൾക്കൂട്ടം പിന്തുടരുകയും ഞങ്ങൾക്കായി വാഹനം നിർത്തി തരരുത്‌ എന്നു ഒച്ച വെക്കുകയും ചെയ്തു.. വീണു വേദനയുമായിഞങ്ങൾ കുറെ ദൂരം നടന്നിട്ടാണ് ഒരു ഓട്ടോ കിട്ടിയത്. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഭർത്താവിനെ പിടിച്ചു വെച്ചതായി കണ്ടു. പോലീസുകാരോട് സംസാരിച്ചപ്പോൾ നാട്ടുകാർ കൂട്ടം കൂടി ഞങ്ങളെ ആക്രമിക്കാതിരിക്കാൻ വേണ്ടിയാണ് കൂട്ടത്തിൽ പെടാതെ, പങ്കെടുക്കാതെ അടുത്ത ജംക്ഷനിൽ നിന്ന ഭർത്താവിനെ കൊണ്ടുപോയതെന്ന് അവർ പറഞ്ഞു.. ബാഗ് ഒക്കെ വേരിഫൈ ചെയ്ത പറഞ്ഞു വിടുമെന്നും പറഞ്ഞു. പക്ഷെ ഉച്ചക്ക് പിടിച്ചു വെച്ച എന്റെ ഭർത്താവിനെ ഒരുപാട് തവണ കയറിയിറങ്ങിയിട്ടും ഉടനെ വിടും എന്നു പറഞ്ഞു മടക്കി.
ഏറെ വൈകിയാണ് ഞങ്ങൾ ആ വീടിനടുത്ത് ( ഗേറ്റിന്റെ പുറത്തു)പോയി മടങ്ങിയ പെൺകുട്ടികൾക്കും ഈ പരിപാടിയിൽ ഒരു ഭാഗം പോലും അല്ലാത്ത എന്റെ ഭർത്താവിനും എതിരിൽ കേസ് എടുത്തതായി അറിഞ്ഞത്.. വെറും പെറ്റി കേസ് ആണെന്നും ജാമ്യത്തിനായി രണ്ടു പേര് വരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ പരിചയക്കാർ വഴി കൂടെയുള്ള കുട്ടി ജാമ്യക്കാരെ ത്തരപ്പെടുത്തി.. രാത്രി ഏറെ തർക്കങ്ങൾക്ക് ഒടുവിൽ ഞങ്ങൾക്ക് ജാമ്യം കിട്ടി.

ഇതിനിടയിൽ തന്നെ വാർത്തകളിൽ വിഷയം നിറഞ്ഞിരുന്നു. ഏറെ തളർന്ന ഞാനും ഭർത്താവും തിരിച്ചു ഭർത്താവിന്റെ വീട്ടിൽ എത്തി. രാവിലെ ഉണർന്നപ്പോൾ പത്ര വാർത്തകളിൽ പക്ഷെ എന്റെ ഭർത്താവിന്റെ പേരാണ് അതിക്രമിച്ചു കയറി എന്ന തരത്തിൽ കൊടുത്തിരിക്കുന്നത്. ഒപ്പം എന്റെ പേരും.. ഷബ്‌ന സുമയ്യ എന്ന ഞാനും ഫൈസൽ ഹസൈനാർ എന്ന ഭർത്താവും അഖിലയുടെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന രീതിയിലാണ് വാർത്തകളും പോസ്റ്റുകളും നിർമ്മിക്കപ്പെടുന്നത്.
. എന്റെ ഭർത്താവിന്റെ വീട്ടു പേര് പോലും ഹൈലൈറ്റ് ചെയ്തു കൊടുക്കുന്നു.. പോലീസ് കേസും ഇനി അതുപോലെ ആകുമോ എന്ന ആശങ്ക എനിക്കുണ്ട്.

ഉണർന്നപ്പോൾ മുതൽ കലശലായ വേദനകള കാരണം പരിശോധിച്ചപ്പോൾ പരിക്ക് പറ്റിയതായി കണ്ടു ഡോക്ടർ ഇൻജക്ഷൻ നൽകുകയും മരുന്ന് നിർദേശിക്കുകയും ചെയ്തു.. ഞാൻ ഇപ്പോളും ശാരീരികാസ്വാസ്ഥ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ഹാദിയയെ സമ്മാനങ്ങൾ നൽകി അല്പം സന്തോഷം പകരാൻ വേണ്ടി മാത്രം പോയ പലമതക്കാരായ, വിശ്വാസികളും നിരീശ്വര വാദികളും. ഉൾപ്പെടുന്ന ഞങ്ങൾ പെൺകുട്ടികളെ തെറി പറഞ്ഞും കയ്യേറ്റം ചെയ്തും അട്ടഹസിച്ച നാട്ടുകാരുടെ അതേ ഭാഷ്യമാണ് മീഡിയക്കും ഉള്ളത് എന്നത് വേദനാ ജനകമാണ്.. അതിക്രമിച്ചു കയറി എന്ന കള്ളക്കേസും ആ പരിസരത്തൊന്നും ഇല്ലാതിരുന്ന ഭർത്താവിനെ ഒന്നാം പ്രതിയാക്കലും ഞങ്ങളുടെ മേലെ ഉള്ള വലിയ അനീതിയാണ്.
പാലിയേറ്റിവ് സംഘടനക്ക് വേണ്ടി മാത്രം പ്രവൃത്തിക്കുന്ന ഞങ്ങൾ ഇരുവരും മറ്റേതെങ്കിലും സംഘടനയിൽ അംഗമല്ല.. ഞങ്ങൾക്ക് ഒരു തീവ്രവാദവും ഇല്ല. എന്റെ അതെ പ്രായത്തിലുള്ള , ആകാശവും ആത്മാഭിമാനവും നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് എന്റെ ആർട്ട് വർക്കിന്‌ കിട്ടിയ പ്രതിഫലം കൊണ്ട് ഒരു ജോഡി വസ്ത്രമെങ്കിലും നൽകാൻ കൊതിച്ച, മനുഷ്യാവകാശ ലംഘനമാണ് ഇതെന്ന് സമൂഹത്തോട് പറയാൻ ആഗ്രഹിച്ച വെറും സാധാരണകാരിയായ എന്നെ എന്റെ പേരുകാരണം, തലയിൽ ചുറ്റിയ സ്കാർഫ് കാരണം തീവ്രവാദ ബന്ധം ആരോപിക്കുകയും മർദിക്കുകയും എന്റെ ആഗ്രഹങ്ങൾക്ക് മാനസിക പിന്തുണ നൽകുന്ന ഭർത്താവിനെ ഫൈസൽ എന്ന പേരിനാൽ മുഖ്യ പ്രതി ആക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആർ എസ്‌ എസ് ഭീകരരുടെയും യുക്തിവാദി ഭീകരരുടെയും താൽപര്യങ്ങൾക്കായി ഇന്നാട്ടില്ലെ ഭരണകൂടവും നീതി പാലകരും നിയമ വ്യവസ്ഥിതിയും പ്രവൃത്തിക്കരുതെന്നു ആത്മാർത്ഥമായി പ്രത്യാശിക്കുന്നു.

ഒപ്പം ഹാദിയയെ കാണാൻ പോയതിന്റെ പേരിൽ വിമർശിക്കുകയും തെറി വിളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സുഹൃത്തുക്കൾ,ബന്ധുക്കൾ,പരിചയക്കാർ,അറിയാത്തോർ ഇവരൊക്കെ മൂന്നു മാസം ഒരു മുറിയിൽ അടച്ചിരിക്കാൻ തീരുമാനിച്ചു പ്രവൃത്തിച്ചു നോക്കൂ.. അപ്പോളറിയാം സ്വാതന്ത്ര്യത്തിന്റെ വില… ഹാദിയക്കു മാത്രം സമ്മാനങ്ങളുമായി എന്തുകൊണ്ട് കാണാൻ പോയി എന്ന ചോദ്യത്തിന് ഇതാണുത്തരം. അവൾ മനുഷ്യജീവിയാണ്. ഞങ്ങളെപ്പോലെ ഒരു പെൺകുട്ടിയാണ്. അവൾക്ക് ഒരു സാധാ പൗരക്കുള്ള വ്യക്തി സ്വാതന്ത്ര്യം ലഭിക്കണം എന്നത് ഞങ്ങളുടെ ആഗ്രഹം ആണ്.. അത് അഖിലയായിട്ടാണെങ്കിൽ അങ്ങനെ, ഹാദിയ ആയിട്ടെങ്കിൽ അത്പോലെ.. അവളുടെ ഇഷ്ടം പോലെ.. മനുഷ്യാവകാശ പ്രവര്ത്തകരുടെ ശ്രദ്ധയിൽ, നിങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വരണമെന്നും അതിനു ഒരു തുടക്കമിടണം എന്നുമേ ആഗ്രഹിച്ചുള്ളൂ..

പക്ഷെ ഞാനും ഇതുമായൊന്നും ബന്ധമില്ലാത്ത ഭർത്താവും നിങ്ങളുടെ മുൻപിൽ തീവ്രവാദികളായി മാറ്റപ്പെട്ടിരിക്കുന്നു. എനിക്കേറ്റ ചതവിനും വേദനകൾക്കും എന്നെ കാത്തു നിന്നതിനാൽ മാത്രം പ്രതിയാക്കപ്പെട്ട ഭർത്താവിന്റെ പ്രയാസങ്ങൾക്കും കൂടെയുണ്ടായിരുന്ന കുട്ടികൾ അനുഭവിച്ച പ്രയാസങ്ങൾക്കും ആ മുറിയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയുടെ നിശ്വാസങ്ങളുടെ അത്രയൊന്നും ആഴമില്ലെന്നറിയാം. നന്നായറിയാം.

ഫേമസ് ആവാൻ വേണ്ടി നടത്തിയ നാടകങ്ങളാണ് നടന്നതെന്ന് നിങ്ങൾ ആരോപിക്കുമ്പോൾ ഒന്നേ പറയാനുള്ളു…
ഉപദ്രവിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും..
ഹാഷ് ടാഗുകൾക്കും പിന്തുണയ്ക്കും നന്ദി. പക്ഷെ നീതി ഒരു സ്വപ്നം മാത്രമായ മാറിയ മനുഷ്യർക്കായി എന്തെങ്കിലും തരത്തിൽ നിങ്ങളിലെ മനുഷ്യത്വം ഉള്ളവർ പ്രവൃത്തിക്കുമെന്ന് കരുതുന്നു..

സ്നേഹത്തോടെ ഷബ്‌ന സുമയ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here