ദിലീപിന് താത്ക്കാലിക ആശ്വാസം; അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് താത്ക്കാലിക ആശ്വാസം. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.

ഈ മാസം ആറിനാണ് ചടങ്ങ്. വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പൊലീസ് സംരക്ഷണയോടെ വേണം പുറത്തു പോകാനെന്നും കോടതി ആവശ്യപ്പെട്ടു.

ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെ ജയിലില്‍നിന്ന് പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍ത്തിരുന്നു.

കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്. കഴിഞ്ഞ വര്‍ഷം ശ്രാദ്ധ ദിവസത്തില്‍ ദിലീപ് തൃശൂരിലായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിന്റെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷ എതിര്‍ത്തത്. എന്നാല്‍ ഈ വാദങ്ങളെ കോടതി തള്ളുകയായിരുന്നു.

അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here