‘മരണം വരെ ഞാന്‍ ഒപ്പമുണ്ടാകും’; ദിലീപിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് കാവ്യാ മാധവന്‍

കൊച്ചി: അറസ്റ്റിലായ ശേഷം ആദ്യമായി ഇന്നാണ് ദിലീപിനെ ഭാര്യ കാവ്യാമാധവന്‍ നേരിട്ട് കാണുന്നത്. 55 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയില്‍ വൈകാരികമായ രംഗങ്ങള്‍ക്കാണ് ആലുവ സബ്ജയില്‍ സാക്ഷ്യം വഹിച്ചത്.

പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഇരുവര്‍ക്കും സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജയില്‍ ജീവനക്കാരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങള്‍. മുഖാമുഖം കണ്ടപ്പോള്‍ തന്നെ ഇരുവരും പൊട്ടിക്കരയുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു.

‘ദിലീപേട്ടന്‍ തെറ്റ് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി ലോകം മുഴുവന്‍ ദിലീപേട്ടനെ തെറ്റുകാരനാക്കിയാലും മരണം വരെ ഞാന്‍ ഒപ്പം ഉണ്ടാകും.’-കാവ്യ പറഞ്ഞു. കാവ്യയ്‌ക്കൊപ്പം ദിലീപിന്റെ മകള്‍ മീനാക്ഷിയും ആലുവ ജയിലിലെത്തിയിരുന്നു. മകളെ കണ്ടപ്പോഴും ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞു. പതിനഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നടത്തിയശേഷമാണ് കാവ്യയും മീനാക്ഷിയും മടങ്ങിയത്. കാവ്യയുടെ അച്ഛന്‍ മാധവനും ജയിലില്‍ എത്തിയിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കാവ്യ തയ്യാറായില്ല. മാഡം ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയാണ് മറുപടിയായി കാവ്യ നല്‍കിയത്.

ദിലീപിന്റെയും അടുത്തസുഹൃത്തും നടനുമായ നാദിര്‍ഷയും ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടു. പത്തുമിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. സംസാരത്തിനൊടുവില്‍ നാദിര്‍ഷയും ദിലീപും പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാദിര്‍ഷയും കാവ്യയും മകളും ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.

അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News