കേന്ദ്ര മന്ത്രിസഭാ പുനസംഘടന; 13 കേന്ദ്ര മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന അല്‍പ സമയത്തിനുള്ളില്‍. പുതിയ മന്ത്രിമാരില്‍ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 9 പുതിയ  മന്ത്രിമാരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 4 മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റവും ലഭിക്കും . നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലിനും ധര്‍മ്മേന്ദ്ര പ്രധാന്‍ , മുക്താര്‍ അബ്ബാസ് നഖ്വി  എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം.  മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും ലഭിക്കും.

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രസഹമന്ത്രിയാകും. കേന്ദ്ര സഹ മന്ത്രിസ്ഥാനമായിരിക്കും ഇദ്ദേഹത്തിന് ലഭിക്കുക. രാവിലെ 10.30നാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരേഷ് ഗോപിക്കും സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളെ തകര്‍ത്താണ് അപ്രതീക്ഷിതമായി കണ്ണന്താനം ഈ സ്ഥാനത്തേക്ക് എത്തുന്നത്.

അശ്വനി കുമാര്‍ ചൗബി (ബീഹാര്‍ ലോക്‌സഭാ എംപി), ശിവ പ്രതാപ് ശുക്ല (യുപി രാജ്യസഭാ എം.പി), വീരേന്ദ്രകുമാര്‍ (മധ്യപ്രദശ് ലോക്‌സഭാ എംപി), അനന്ത്കുമാര്‍ ഹെഗ്‌ഡേ (കര്‍ണാടക ലോക്‌സഭാ എംപി), രാജ്കുമാര്‍ സിംഗ് (ബീഹാര്‍ ലോക്‌സഭാ എംപി), ഗജേന്ദ്രസിംഗ് ശെഖാവത്ത് (രാജസ്ഥാന്‍ ലോക്‌സഭാ എംപി), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ് ലോക്‌സഭാ), ഹര്‍ദീപ് സിംഗ് പൂരി എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൂടാതെ  സത്യപ്രതിജ്ഞ ചെയ്യുന്നത്.

കണ്ണന്താനവും പൂരിയും ഒഴിച്ച് ബാക്കിയെല്ലാവരും നിലവില്‍ എംപിമാരാണ്.ലോകസഭയിലോ രാജ്യസഭയിലോ അംഗത്വമില്ലാതെ കേന്ദ്രമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ അംഗത്വം നേടണമെന്നാണ് ചട്ടം.

മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച മോദിയും അമിത് ഷായും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമിത് മോദിയെ കാണാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News