‘അവനെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് പറ്റില്ല’ ‘എല്ലാ തെളിവുകളും പൊലീസിന്റെ കയ്യില്‍’: നാദിര്‍ഷയുടെ ഈ ശബ്ദസന്ദേശം പിആര്‍ ഗ്രൂപ്പുകളുടെ മറ്റൊരു തന്ത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നടന്‍ നാദിര്‍ഷയുടെ പേരില്‍ ശബ്ദ സന്ദേശം. സഹോദരന്‍ സമദിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി, ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ തന്നെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞെന്നാണ് നാദിര്‍ഷ ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഇത് തന്റെ ശബ്ദമാണെന്ന് നാദിര്‍ഷ ഇതുവരെ സമ്മതിച്ചിട്ടില്ല. അതേസമയം, പിആര്‍ ഗ്രൂപ്പുകളുടെയും ദിലീപ് അനുകൂലികളുടെയും മറ്റൊരു തന്ത്രമാണ് ഈ ശബ്ദസന്ദേശമെന്നും സൂചനയുണ്ട്.

സന്ദേശം ഇങ്ങനെ: ‘നാദിര്‍ഷയ്ക്ക് എല്ലാം അറിയാം, എല്ലാം മറച്ചുവയ്ക്കുന്നതാണ്. എല്ലാ തെളിവുകളും പൊലീസിന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ദിലീപിന് എതിരായ എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ ഞങ്ങള്‍ പ്രതി ചേര്‍ക്കും.’ സമദ് ചെന്ന് നാദിര്‍ഷയോട് ഇക്കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കണമെന്നും അന്വേഷണ സംഘവുമായുള്ള രഹസ്യകൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് ശബ്ദസന്ദേശത്തില്‍ നാദിര്‍ഷ പറയുന്നത്.

‘നാദിര്‍ഷ പറയുന്ന സ്ഥലത്ത് വരാം. ദിലീപിനെതിരായ കാര്യങ്ങള്‍ അവിടെ വച്ച് പറയൂ. വൈകിട്ട് ഒരിക്കല്‍ കൂടെ സമദിനെ കാണും. അപ്പോള്‍ മറുപടി പറയണമെന്നും അറിയിച്ചു. എന്നാല്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.’ നുണ പറഞ്ഞ് കൂട്ടുകാരനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ് എന്നായിരുന്നു പൊലീസിനുള്ള തന്റെ മറുപടിയെന്നും ശബ്ദസന്ദേശത്തില്‍ നാദിര്‍ഷ പറയുന്നു.

‘രക്ഷപ്പെടാന്‍ വേണ്ടി അവന്‍ എല്ലാം ചെയ്തു എന്ന് പറയേണ്ടതില്ല. എനിക്ക് രണ്ടു പെണ്‍മക്കള്‍ ഉള്ളതാണ്. ഈ കാര്യത്തില്‍ ദിലീപ് നിരപരാധിയെന്ന് നൂറു ശതമാനം അറിയാം. അവനെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് പറ്റില്ല.’

ദിലീപിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ നേരത്തെയും സമാനസന്ദേശങ്ങള്‍ പിആര്‍ ഗ്രൂപ്പുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി തന്നെയുള്ളതാണ് ഈ സന്ദേശവും എന്നാണ് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News