‘ഞാന്‍ പറഞ്ഞില്ലേ, പിണറായി വിജയനാ കേരളം ഭരിക്കുന്നതെന്ന്’; ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ പറഞ്ഞത്

തിരുവനന്തപുരം: ‘ഞാന്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി പറയുന്നുണ്ടായിരുന്നു, ‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന്’. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും എംബിബിഎസിന് അഡ്മിഷന്‍ കിട്ടിയ അനീറ്റയുടെ കഥ പങ്കുവയ്ക്കുമ്പോള്‍ മന്ത്രി തോമസ് ഐസക്ക് പറഞ്ഞ വാക്കുകളാണിത്.

ഒരു സാധാരണകുടുംബത്തിന്റെ ഏക ആശ്രയമായ അനീറ്റയുടെ ജീവിതം മന്ത്രി ഐസക്ക് തന്നെ പറയും.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

അനീറ്റയുടെ കദനകഥ ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ആലപ്പുഴ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ആയിരുന്നത്രെ. മത്സ്യതൊഴിലാളി കുട്ടി, എന്നെ സംബന്ധിച്ചിടത്തോളം പ്രതിഭാതീരത്തിലെ കുട്ടി അധ്യാപിക. ജ്ഞാനപീഠം വായനശാലയിലെ പ്രതിഭാതീരം കേന്ദ്രത്തിലെ കുട്ടികളെ സഹായിക്കാന്‍ മുടങ്ങാതെ വരുന്ന ഒരാള്‍ ആണ്. സ്വയം പഠിക്കുകയും ചെയ്യും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയപ്പോള്‍ അഭിനന്ദിക്കാന്‍ ഞാന്‍ വീട്ടില്‍ പോയതാണ്. നീറ്റ് പരീക്ഷയില്‍ നല്ല വിജയം. ഗോകുലം മെഡിക്കല്‍ കോളേജില്‍ ആണ് എംബിബിഎസ് അലോട്ട്‌മെന്റ് കിട്ടിയത് നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച അഞ്ചു ലക്ഷം രൂപയുമായി മെഡിക്കല്‍ അഡ്മിഷന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ആണ് ബാങ്ക് ഗ്യാരണ്ടി വേണം എന്നറിയുന്നത്. കണ്ണീരോടെ മടങ്ങി, പത്ര വാര്‍ത്തയുമായി. ഞാന്‍ ഇത് അറിയുന്നില്ല.

സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ രണ്ടാമത് തിരുവനന്തപുരത്ത് പോയി അഡ്മിഷന്‍ നേടി. എന്നോട് ഇതേകുറിച്ച് സംസാരിച്ചവര്‍ക്ക് പ്രശ്‌നം എന്തെന്ന് കൃത്യമായി പറയാന്‍ കഴിയുന്നില്ല. അത് കൊണ്ട് ഇന്നലെ ഞാന്‍ തന്നെ വീട്ടില്‍ പോയി. ഇപ്പോള്‍ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയത് എങ്ങിനെ തിരിച്ചു കൊടുക്കും എന്ന വേവലാതിയില്‍ ആണ് കുടുംബം. നിങ്ങള്‍ കൊടുത്ത പണം സര്‍ക്കാര്‍ തിരിച്ചു തരും, മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയത്തിലും വിദ്യാഭ്യാസം സൌജന്യമാണ്. ഇത് പറഞ്ഞിട്ട് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്നതാണ് മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയ കോളേജില്‍ പോലും ഫീസ് സര്‍ക്കാര്‍ നല്‍കും എന്ന പരിഷ്‌കാരം. എല്ലാവരുടെയും അത്ഭുതം കണ്ടപ്പോള്‍ അതൊന്നു ഉറപ്പാക്കാന്‍ ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയെ തന്നെ വിളിച്ചേക്കാം എന്ന് കരുതി. ‘പിന്നെ നമ്മുടെ ബാധ്യതയല്ലെ അത . കുറച്ചു കൂടി പണത്തിനു ഫയല്‍ അയക്കുന്നുണ്ട് ‘ എന്ന് മന്ത്രി. ഏതായാലും അനീറ്റ ഡോക്ടര്‍ ആവും.

ഒരു പക്ഷെ ഞാന്‍ ഇത് പറഞ്ഞാല്‍ നിങ്ങളില്‍ ചിലര്‍ വിശ്വസിച്ചു എന്ന് വരില്ല. അനീറ്റയുടെ കുടുംബം പാര്‍ട്ടി കുടുംബമൊന്നുമല്ല. പക്ഷെ ഞാന്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി പറയുന്നുണ്ടായിരുന്നു, ‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന് ‘..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News